തിരുവല്ല: ഒന്നര വർഷത്തിനുശേഷം കെ.എസ്.ആർ.ടി.സിയുടെ തിരുവല്ല - ബംഗളുരു ബസ് സർവീസ് പുനരാരംഭിക്കുന്നു. തിരുവല്ലയിൽ നിന്നുള്ള അന്തർസംസ്ഥാന ബസ് സർവീസ് 11ന് വൈകിട്ട് 4.45 നാണ് വീണ്ടും ഓടിത്തുടങ്ങുന്നത്. തിരുവല്ല ഡിപ്പോയുടെ പ്രധാന വരുമാന സ്രോതസായിരുന്ന ഈ സർവീസ് കൊവിഡ് രൂക്ഷമായതിനെ തുടർന്ന് 2020 മാർച്ചിലാണ് നിറുത്തിവച്ചത്. തിരുവല്ല- അമ്പലപ്പുഴ- ആലപ്പുഴ- വൈറ്റില- അങ്കമാലി- തൃശൂർ- പാലക്കാട്- കോയമ്പത്തൂർ- സേലം- ബംഗളുരു റൂട്ടിലാണ് സർവീസ്. ദിവസവും വൈകിട്ട് 4.45ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ ഏഴിന് ബംഗളുരുവിൽ എത്തിച്ചേരും. ഇതുകൂടാതെ മറ്റൊരു ബസ് വൈകിട്ട് 6.15ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് എട്ടിന് തിരുവല്ലയിൽ തിരികെയെത്തും. ഈവിധത്തിൽ രണ്ട് ബസുകളാണ് അങ്ങോട്ടും ഇങ്ങോട്ടും സർവീസ് നടത്തുക. സെമി സ്ലീപ്പർ സൂപ്പർ ഡീലക്സ് ബസുകളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. 39 സീറ്റുകളുള്ള ബസിൽ ഒരാൾക്ക് നിലവിൽ 939 രൂപയാണ് ടിക്കറ്റ് നിരക്ക്. സ്വകാര്യ ബംഗളുരു ട്രിപ്പുകളുടെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ വളരെക്കുറവാണ് കെ.എസ്.ആർ.ടി.സിയുടെ നിരക്ക്. യാത്രാക്കൂലിയിലെ കുറവും സുരക്ഷിതത്വവും കാരണം ബംഗളുരു സർവീസിനെ യാത്രക്കാർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതോടെ അടുത്തകാലത്തായി ബംഗളുരുവിലേക്കുള്ള യാത്രക്കാർ ബസ് അന്വേഷിച്ച് സ്റ്റേഷനിൽ എത്തുന്നത് പതിവായിരുന്നു. യാത്രക്കാർക്ക് സീറ്റുകൾ ബുക്ക് ചെയ്യാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |