കൊച്ചി: പൊതുറോഡുകളിൽ യാത്രാതടസമുണ്ടാക്കുന്ന പ്രതിഷേധപ്രകടനങ്ങളും സമരങ്ങളും ജാഥകളും യോഗങ്ങളും ഉത്സവങ്ങളും നടത്തുന്നതിൽനിന്ന് രാഷ്ട്രീയ, സാമൂഹ്യ, മതസംഘടനകളെ തടയണമെന്നാവശ്യപ്പെട്ട് കലൂർ സ്വദേശി ഒ.കെ. ജോണി നൽകിയ ഹർജിയിൽ സർക്കാർ വിശദീകരണപത്രിക നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി 22ന് വീണ്ടും പരിഗണിക്കും.
ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ എതിർത്തു. രാഷ്ട്രീയപാർട്ടികൾക്ക് പകരം വ്യക്തികളെയാണ് കക്ഷിചേർത്തിട്ടുള്ളത്. പൊതുറോഡിലെ ഉത്സവങ്ങളും തടയണമെന്ന ഹർജിയിൽ ക്ഷേത്ര, പള്ളിക്കമ്മിറ്റികളെ കക്ഷിചേർക്കേണ്ടതല്ലേയെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷും വാക്കാൽ ചോദിച്ചു.
ഇന്ധനവില വർദ്ധവിൽ പ്രതിഷേധിച്ച് നവംബർ ഒന്നിന് കോൺഗ്രസ് നടത്തിയ ദേശീയ ഉപരോധത്തിനിടെ തനിക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ട് വ്യക്തമാക്കിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. വൈറ്റിലയിൽ സമരത്തെ എതിർത്ത നടൻ ജോജു ജോർജിന് നേരിടേണ്ടിവന്ന ആക്രമണവും ചൂണ്ടിക്കാട്ടിയിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരങ്ങളും പ്രകടനങ്ങളും പ്രതിഷേധമാർച്ചുകളും നടത്തുന്ന രാഷ്ട്രീയ സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഇലക്‌ഷൻ കമ്മിഷന് നിർദ്ദേശം നൽകണമെന്നും ഇത്തരം സമരപരിപാടികളിൽ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ജോജുവിന്റെ കാർ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
നടൻ ജോജു ജോർജ്ജിന്റെ കാർ തകർത്ത കേസിൽ ഇന്നലെ കീഴടങ്ങിയ കൊച്ചി മുൻ മേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജർജസ് ജേക്കബ്, വൈറ്റില മണ്ഡലം സെക്രട്ടറി ജോസഫ് മാളിയേക്കൽ എന്നിവർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഇന്ന് ജാമ്യഹർജി പരിഗണിക്കും. കേസിലെ മറ്റൊരു പ്രതി പി.ജി. ജോസഫിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |