കൊടുങ്ങല്ലൂർ: മുൻ മിസ് കേരളയും റണ്ണർ അപ്പും മരിച്ച കാർ അപകടത്തിൽ പരിക്കേറ്റ കൊടുങ്ങല്ലൂർ സ്വദേശിയും മരിച്ചു. ശ്രീനാരായണപുരം വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ പരേതരായ അഷറഫിന്റെയും ഷാഹിദയുടെയും മകൻ മുഹമ്മദ് ആഷിഖാണ് (25) മരിച്ചത്.
എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം നവംബർ ഒന്നിന് നടന്ന അപകടത്തിൽ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആഷിഖ്. വെക്കോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. സഹോദരൻ: അൻഷാദ്.
2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24) എന്നിവർ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. കാർ ഓടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ ചികിത്സയിലാണ്.
മുൻ മിസ് കേരളയടക്കം മൂന്നു പേർ മരിച്ച അപകടം
വാഹനം ഓടിച്ചത് മദ്യപിച്ച്; സുഹൃത്ത് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ കാർ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുൾ റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയതിന് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് 304-ാം വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്. വൈദ്യ പരിശോധനയിൽ ഇയാളുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ റഹ്മാൻ ഇന്നലെ വൈകിട്ടാണ് ആശുപത്രി വിട്ടത്. ആശുപത്രിയിൽ വച്ചു തന്നെ പാലാരിവട്ടം പൊലീസ് കസ്റ്രഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
ഒക്ടോബർ 31ന് രാത്രി 12.30നായിരുന്നു അതിദാരുണമായ അപകടം. മുൻ മിസ് കേരളയും തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), അതേവർഷം റണ്ണറപ്പായ തൃശൂർ സ്വദേശി അഞ്ജന ഷാജൻ (24) എന്നിവർ തൽക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ വെമ്പല്ലൂർ കുട്ടൻബസാർ കുറുപ്പംപടി വീട്ടിൽ ആഷിഖ് (25) ഞായറാഴ്ചയാണ് മരിച്ചത്. ആഷിഖിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
ആഷിഖിന് ഖത്തറിൽ ജോലി ലഭിച്ചതിന്റെ ആഹ്ളാദം പങ്കിടാൻ നാല് കൂട്ടുകാരും ചേർന്ന് ഒക്ടോബർ 31ന് രാത്രി കൊച്ചിയിലെ ഹോട്ടലിൽ ഒത്തുകൂടിയിരുന്നു. ആഘോഷം കഴിഞ്ഞ് രാത്രി വൈകി തൃശൂരിലെ അഞ്ജനയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇടപ്പള്ളി -വൈറ്റില ബൈപ്പാസിൽ ചളിക്കവട്ടത്തായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ ബൈക്കിന്റെ സൈലൻസറിൽ തട്ടിയശേഷം ഇടതുവശത്തെ മീഡിയനിലേക്ക് ഇടിച്ചുകയറി മരത്തിൽ ചേർന്നമരുകയായിരുന്നു.
ഹോട്ടൽ പൂട്ടിച്ചു
അപകടത്തിൽപ്പെട്ടവർ ഒത്തുകൂടിയ മട്ടാഞ്ചേരിയിലെ ഹോട്ടൽ ഈ മാസം 2ന് എക്സൈസ് പൂട്ടിച്ചു. ഒക്ടോബർ 28 ന് രാത്രി വൈകിയും മദ്യം വിറ്രതറിഞ്ഞ എക്സൈസ് കമ്മിഷണർ ഹോട്ടൽ പൂട്ടാൻ ഉത്തരവിടുകയായിരുന്നു. മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ടല്ല നടപടിയെന്ന് എക്സൈസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |