കൊല്ലം: മഴവരവ് അറിയിച്ചുകൊണ്ട് മാനമൊന്നിരുണ്ടാൽ ജയന്റെ ഉള്ളിൽ ആശങ്ക പേമാരിയായി പെയ്തിറങ്ങും. ജീർണ്ണാവസ്ഥയിലായ വീട് നിലം പൊത്തുമോ എന്ന പേടിയിൽ നിന്നൊരു മോചനത്തിന് ജയൻ മുട്ടാത്ത വാതലുകളില്ല. പക്ഷേ, പരിഹാരം ഇപ്പോഴും നൂലാമാലകളിൽ കുടുങ്ങിക്കിടക്കുകയാണ്.
ക്ലാപ്പന ആലുംപീടിക നിർമ്മിതി കോളനിയിൽ താമസിക്കുന്ന 33 കുടുംബങ്ങളിൽ ഒരു കുടുംബത്തിന്റെ നാഥനാണ് ജയൻ. ഈ കോളനിയിലെ മുഴുവൻ വീടുകളും ഇതേ അവസ്ഥയിലാണ്. നല്ലൊരു കാറ്റടിച്ചാൽ ചീട്ടുകൊട്ടാരം പോലെ ഈ വീടുകളൊക്കെ തകർന്നു വീണേക്കും. മഴ ശക്തമായാൽ വീട്ടുകാർ വീടുവിട്ട് പുറത്തിറങ്ങും. കുഞ്ഞുങ്ങളും വൃദ്ധരുമുൾപ്പെടെ അനുഭവിക്കുന്ന ദുരിതത്തിന് സമാനതകളില്ല. മത്‍സ്യത്തൊഴിലാളികൾ, കയർ തൊഴിലാളികൾ, തൊഴിലുറപ്പു ജോലി മാത്രം ഉപജീവന മാർഗമായുള്ളവർ, പട്ടിക ജാതി വിഭാഗക്കാർ തുടങ്ങി സമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബങ്ങളാണ് ഇവിടെയുള്ളത്. 250 ഓളം പേരാണ് കോളനിയിലെ താമസക്കാർ.
1986ൽ സി.വി. ആനന്ദബോസ് കളക്ടർ ആയിരിക്കവേ 'ഫയലിൽ നിന്ന് വയലി'ലേക്ക് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉയർന്നു വന്ന ആശയമായിരുന്നു, സമൂഹവിവാഹങ്ങളിൽ വിവാഹിതരായ ദമ്പതികൾക്ക് തല ചായ്ക്കാൻ ഒരിടം എന്നത്. നിർമ്മിതി കേന്ദ്രമാണ് ചെലവു കുറഞ്ഞ വീടുകൾ നിർമ്മിച്ചു നൽകിയത്. കാലപ്പഴക്കവും തുടർ സംരക്ഷണം ഇല്ലാത്തതും വീടുകളെ തകർച്ചയിലേക്ക് നയിച്ചു. കോൺക്രീറ്റ് മേൽക്കൂരകൾ അടർന്നു വീണു. ഭിത്തികൾക്കും ബലക്ഷയം നേരിട്ടു. വീടുകളെല്ലാം ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. മേൽക്കൂരയിൽ ടാർപ്പ വിരിച്ചു താത്കാലിക ആശ്വാസം തേടുകയാണ് കുടുംബങ്ങൾ. കോൺക്രീറ്റ് പാളികൾ അടർന്നുവീണ് കുട്ടികൾക്കുൾപ്പെടെ പരിക്കേറ്റ സംഭവങ്ങളും അനവധി.
'ലൈഫി'ലും ഇടമില്ല
സ്വന്തമായി വീടുള്ളതുകൊണ്ട് സർക്കാരിന്റെ ലൈഫ് പദ്ധതിൽ ഇവർക്ക് ഇടം കിട്ടിയില്ല. കോളനി സന്ദർശിച്ച എ.എം. ആരിഫ് എം.പി ലൈഫ് പദ്ധതിയിൽ പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്ന കാര്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. അദ്ദേഹം വിഷയം മുഖ്യമന്ത്രിയുടെയും മന്ത്രി എം.വി. ഗോവിന്ദന്റെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ലൈഫ് പദ്ധതി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കോളനി സന്ദർശിച്ച് പരിശോധനകൾ നടത്തിയിട്ടുണ്ട്.
......................................
വീടുകൾക്ക് 35 വർഷം കാലപ്പഴക്കം
ഒരാൾക്ക് 3 സെന്റ് ഭൂമിയും വീടും
വീട് ലഭിച്ചത് 40 കുടുംബങ്ങൾക്ക്
ഇപ്പോൾ താമസം 33 കുടുംബങ്ങൾ.
...................................
ലൈഫ് പദ്ധതിയിൽ 33 പേർക്ക് വീടുകൾ നിർമ്മിച്ചു നൽകാനുളള നടപടികൾ പുരോഗമിക്കുന്നു. നിലവിലുള്ള മുഴുവൻ വീടുകളും പൊളിക്കും. സുനാമി പദ്ധതിയിൽ നിർമ്മിച്ച വീടുകളിൽ വാടകയ്ക്ക് താമസിക്കുന്നവരെ ഒഴിവാക്കി ഈ കുടുംബങ്ങളെ അവിടെ താത്കാലികമായി താമസിപ്പിക്കും. ലൈഫ് മിഷന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് പഞ്ചായത്ത്
പി. ബിന്ദു, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, ക്ളാപ്പന പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |