കൊച്ചി: മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടെന്ന് ബോദ്ധ്യമുള്ള തമിഴ്നാട് അത് പരിഹരിക്കാൻ സിമന്റ് മിശ്രിതം ഉള്ളിലേക്ക് കലക്കി ഒഴിച്ചും പുറംഭിത്തി കെട്ടിയും എല്ലാം പരിഹരിച്ചെന്ന് വരുത്തിത്തീർക്കുകയാണ്.
ചല്ലിയും ചുണ്ണാമ്പും ശർക്കരയും ചേർത്തുണ്ടാക്കിയ സുർക്കി മിശ്രിതം പ്രതിവർഷം 30.4 ടൺ വീതം രാസപ്രക്രിയയിലൂടെ നഷ്ടപ്പെടുമെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ജലം നിൽക്കുന്ന ഭാഗത്ത് കുത്തനെയും മറുവശത്ത് വലിയ ചരിവോടെയും കെട്ടിയിരിക്കുന്ന കരിങ്കൽ ഭിത്തികൾക്കിടയിൽ നിറച്ചിരിക്കുന്ന സുർക്കിയാണ് നഷ്ടപ്പെടുന്നത്. കരിങ്കൽ ഭിത്തികൾ അടക്കം അടിത്തട്ടിൽ 144 അടിയും ഏറ്റവും മുകളിൽ 12 അടിയും വീതിയുള്ള ഡാമിൽ എന്തുമാത്രം സുർക്കി നിറച്ചിട്ടുണ്ടെന്ന് ഊഹിക്കാനേ കഴിയൂ.
ഡാം കമ്മിഷൻ ചെയ്ത് പന്ത്രണ്ടാം വർഷം തന്നെ നേരിയ തോതിൽ ചോർച്ച തുടങ്ങിയിരുന്നു. 1957 - 58 കാലത്തും അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളിൽ ചോർച്ച കണ്ടെത്തി.തുടർന്ന്, മുകൾ ഭാഗം തുരന്ന് ഉള്ളിലേക്ക് സിമന്റ് മിശ്രിതം ഒഴിക്കുകയാണ് തമിഴ്നാട് ചെയ്തത്.
സുർക്കി ഒലിച്ചുപോയി രൂപപ്പെടുന്ന വിടവുകളിൽ സിമന്റ് ഉപയോഗിച്ചാൽ ഫലപ്രദമാകില്ലെന്നും അണക്കെട്ടിന്റെ ഉൾവശം പൊള്ളയാണെന്നും മുല്ലപ്പെരിയാർ സ്പെഷ്യൽ സെൽ ചെയർമാനായിരുന്ന എം.കെ. പരമേശ്വരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. 1979ൽ കേന്ദ്ര ജലകമ്മിഷൻ മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന് വിലയിരുത്തിയതും അടിയന്തരമായി ജലനിരപ്പ് താഴ്ത്താൻ നിർദ്ദേശിച്ചതും ശക്തമായ ചോർച്ച കണ്ടെത്തിയതിനെത്തുടർന്നായിരുന്നു.
പരിശോധന തടഞ്ഞു
ഇരുസംസ്ഥാനത്തെയും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 2006ൽ കോർ സാമ്പിൾ ശേഖരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഉൾഭിത്തിയിലെ വിള്ളലുകൾ പരിശോധിക്കാൻ അണ്ടർവാട്ടർ കാമറകളുമായി (ആർ.ഒ.വി) നാവികസേനയുടെ മുങ്ങൽവിദഗ്ദ്ധർ എത്തിയെങ്കിലും തമിഴ്നാട് തടഞ്ഞു.
അകം പൊള്ളയോ?
2012ൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നേതൃത്വത്തിൽ കോർ സാമ്പിൾ ശേഖരിക്കാൻ പാരപ്പറ്രിൽ നിന്ന് രണ്ട് ഇഞ്ച് വ്യാസത്തിൽ 162 അടി ആഴത്തിൽ ഒരു പോയിന്റിലും 106 അടി ആഴത്തിൽ മറ്റൊരിടത്തും തുരന്നിട്ടും സുർക്കിയുടെ അംശംപോലും ലഭിച്ചില്ല.പതിനായിരം ലിറ്റർ ജലം ഒഴിച്ചിട്ടും രണ്ട് ഇഞ്ച് വ്യാസത്തിൽ കുത്തിയ കുഴി നിറഞ്ഞില്ല. ഉൾവശം പൊള്ളയായതുകൊണ്ടാണ് വെള്ളം ചോർന്നുപോയതെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ മുല്ലപ്പെരിയാർ സ്പെഷ്യൽ സെൽ ചെയർമാൻ എം.കെ. പരമേശ്വരൻ നായർ പറഞ്ഞിരുന്നു. ഇക്കാര്യം `ഡാം പൊള്ള' എന്ന തലക്കെട്ടിൽ 2012 ജനുവരി 22ന് കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
ബെലപ്പെടുത്തൽ
1930 - 1932
ആദ്യമായി സിമന്റ് ഉപയോഗിച്ച് ഗ്രൗട്ട് ചെയ്തു
40 ടൺ സിമന്റ് വേണ്ടിവന്നു.
1961-1965
503.35 ടൺ സിമന്റ് ഉപയോഗിച്ച് വീണ്ടും ഗ്രൗട്ട് ചെയ്തു
1980 - 90
സിമന്റ് കോൺക്രീറ്റുകൊണ്ടുള്ള സപ്പോർട്ട് ഭിത്തിയും മുകൾ ഭാഗത്ത് ബലംകൂട്ടാൻ കോൺക്രീറ്റ് ക്യാപ്പിംഗ്, കേബിൾ ആങ്കറിംഗ് എന്നീ താൽക്കാലിക അറ്റകുറ്റപ്പണികളും നടത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |