ബാഴ്സലോണ: തന്റെ 17ാമത്തെ വയസിൽ ആരോരുമറിയാത്ത ഒരു യുവതാരമായിട്ടായിരുന്നു ചാവി ഹെർണാണ്ടസ് ബാഴ്സലോണയിൽ ആദ്യം എത്തുന്നത്. 1997 മുതൽ 1999 വരെ ബാഴ്സലോണയുടെ ബി ടീമിൽ കളിച്ച ചാവി പതുക്കെ കാറ്റലോണിയൻ ക്ളബിന്റെ ഒന്നാം നിര ടീമിൽ സ്ഥാനം പിടിച്ചു. പിന്നീടുള്ള 17 വർഷക്കാലം ബാഴ്സലോണ ടീമിലെ ചാവിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ടീം എപ്പോഴെല്ലാം ഒരു പ്രതിസന്ധി നേരിട്ടോ, അപ്പോഴെല്ലാം ഒരു രക്ഷകനായി ചാവി അവതരിച്ചിരുന്നു. ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച താരമായ ലയണൽ മെസി ഇന്നത്തെ നിലയിൽ എത്താൻ ചാവിയും ഇനിയെസ്റ്റയും അടങ്ങുന്ന ലോകോത്തര താരങ്ങൾ കളിക്കളത്തിൽ ചെയ്ത സേവനങ്ങൾ വിലമതിക്കാത്തതാണ്.
വീണ്ടുമൊരിക്കൽ കൂടി ബാഴ്സയെ ഒരു പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള ദൗത്യം ഏറ്രെടുത്തിരിക്കുകയാണ് ചാവി. ഇത്തവണ പക്ഷേ കളിക്കാരനായല്ല, മറിച്ച് പരിശീലകനായിട്ടാണെന്ന് മാത്രം. തുടർച്ചയായുള്ള പരാജയങ്ങളെ തുടർന്ന് റൊണാൾഡ് കൂമാൻ ഒഴിയുന്ന ബാഴ്സയുടെ പരിശീലക സ്ഥാനത്ത് എത്തുന്ന ചാവിയുടെ മേൽ വലിയ പ്രതീക്ഷകളാണ് ബാഴ്സ ആരാധകർ വച്ചു പുലർത്തുന്നത്. അതിന്റെ ഏകദേശ രൂപം ആയിരുന്നു ഇന്ന് ചാവിയെ ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ അവതരിപ്പിച്ചപ്പോൾ കണ്ടത്. ചാവിക്ക് സംസാരിക്കാൻ പോലും സാധിക്കാത്ത രീതിയിലുള്ള കരഘോഷമായിരുന്നു ക്യാമ്പ് നൗവിൽ ഇന്ന്.
എന്നാൽ ബാഴ്സയുടെ കളി മെച്ചപ്പെടുത്തുന്നതിലല്ല താൻ പ്രാധാന്യം നൽകുന്നതെന്ന് ചാവി മാദ്ധ്യമങ്ങളോട് പറഞ്ഞു. മറിച്ച് ഡ്രെസിംഗ് റൂമിലെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനാണ് തന്റെ ശ്രദ്ധയെന്നും ചാവി സൂചിപ്പിച്ചു. ടീമിനുള്ളിൽ ചില നിയമങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. അതിനു ശേഷം പരസ്പര ബഹുമാനം, ആറ്റിറ്ര്യൂട്, പരിശ്രമം എന്നീ മൂല്യങ്ങളെകുറിച്ച് കളിക്കാരെ ബോധവാന്മാരാക്കണം. കാരണം ഇത്തരം മൂല്യങ്ങൾ ഇല്ലെങ്കിൽ നമുക്ക് ഒരു ഫുട്ബാൾ ടീമിനെ ഉണ്ടാക്കാൻ സാധിക്കില്ല. ഇതിനെല്ലാം ശേഷം മാത്രമാണ് കളിയെകുറിച്ചും കളിക്കേണ്ട രീതിയെകുറിച്ചുമെല്ലാം സംസാരിക്കേണ്ടതെന്ന് ചാവി പത്രസമ്മേളനത്തിൽ പറഞ്ഞു.
ബാഴ്സ പരിശീലകനായി സ്ഥാനം ഏറ്രെടുക്കുന്നതിന് മുമ്പ് മെസി തന്നെ വിളിച്ചിരുന്നെന്നും തനിക്ക് എല്ലാ വിധ ആശംസകളും നേർന്നെന്നും ചാവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |