ചാലക്കുടി: പുലർച്ചെ വീട്ടിൽ നിന്നിറങ്ങണമെങ്കിൽ ആദ്യം ഇരുട്ടിൽ എവിടെയെങ്കിലും ആനകളുണ്ടോയെന്ന് അറിയണം. പണിയിടത്തിലേക്ക് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും ശ്രദ്ധ മാറിയാൽ പണി പാളും. റബ്ബർ ടാപ്പിംഗിനിടെയും എണ്ണപ്പനക്കുലകൾ ശേഖരിക്കുന്നതിനിടെയും ഒരു കണ്ണ് ജീവനെടുക്കുന്ന കാട്ടാനകൾക്ക് മേൽ വേണം. ശ്രദ്ധയൊന്ന് കുറഞ്ഞാൽ ജീവനെടുക്കുന്ന കരിവീരൻമാരുടെ ഇരയായേക്കും.
നൂറു കണക്കിന് തോട്ടം തൊഴിലാളികൾ വർഷങ്ങളായി അനുഭവിക്കുന്ന ദൈനംദിന ദുരവസ്ഥയാണിത്. കല്ലാല എസ്റ്റേറ്റിലെ സിജോ, സിനി, വെറ്റിലപ്പാറ എസ്റ്റേറ്റിലെ ബാബു, ഒടുവിൽ മഞ്ഞപ്രക്കാരൻ ബിജു... ആനകളുടെ ആക്രമണത്തിൽ നിന്നും ഭാഗ്യം ഒന്നു കൊണ്ടുമാത്രം ജീവൻ തിരിച്ചു കിട്ടിയവരുടെ നിര നീളുന്നു.
എറണാകുളം ജില്ലയിലെ അയ്യമ്പുഴ, തൃശൂരിലെ അതിരപ്പിള്ളി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന എസ്റ്റേറ്റുകളിൽ ആയിരത്തിലേറെ തൊഴിലാളികളുണ്ട്. വനംവകുപ്പിന്റെ പക്കൽ നിന്നും പാട്ടത്തിനെടുത്ത കാലടി പ്ലാന്റേഷൻ കോർപറേഷൻ ഇവിടെ എണ്ണപ്പനക്കൃഷി ആരംഭിച്ചതോടെയാണ് ആനകളുടെ ശല്യം രൂക്ഷമായതത്രെ.
ആയിരം ഹെക്ടറിലെ എണ്ണപ്പനകളാണ് ആനകളുടെ ഇഷ്ടഭോജനം. ഏഴാറ്റുമുഖം പ്രദേശത്ത് നിരവധി എണ്ണപ്പനകൾ ആനകൾ മറിച്ചിട്ടുണ്ട്. തീറ്റ തേടി വരുന്ന ആനകൾ അക്രമകാരികളാകുന്നുതും പതിവുസംഭവമാണ്. ആറുമാസം മുമ്പ് അരൂർമുഴി സ്വദേശി കുഞ്ചുവിനെ ആന വകവരുത്തിയിരുന്നു. പാലപ്പിള്ളി സംഭവം ആവർത്തിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
കാലടി പ്ലാന്റേഷൻ കോർപറേഷന്റെ കല്ലാല, അതിരപ്പിള്ളി, വെറ്റിലപ്പാറ എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് ആനപ്പേടിയിൽ കഴിയുന്നത്.
തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഓർമ്മയിൽ ബാബു
ഒക്ടോബർ 13നാണ് മരണത്തെ മുഖാമുഖം കണ്ട ആ സംഭവം നടന്നത്. ആരോ മൊബൈലിൽ പകർത്തിയ ദൃശ്യം വീണ്ടും കാണുമ്പോൾ വെറ്റിലപ്പാറ എണ്ണപ്പന നഴ്‌സറി തൊഴിലാളി ജെ.എസ്. ബാബുവിന്റെ ശബ്ദം ഇടറും. ഒരടി മുന്നോട്ട് നീങ്ങാൻ പറ്റാതായപ്പോൾ കൊമ്പന് മുന്നിൽ കീഴടങ്ങി. മരത്തിന്റെ മറവിൽ ഓടാനാകാതെ തളർന്ന് നിൽക്കുന്നതിനിടെ സഹപ്രവർത്തകരുടെ ഒച്ചപ്പാടും ബഹളവും കേട്ട് ആന മാറിപ്പോയതാണ് രക്ഷയായത്. അന്നത്തെ ദുരന്തം വിവരിക്കുമ്പോൾ 51 കാരൻ ബാബുവിന് ഇന്നും ഭയമാണ്.
പാഴായ വാഗ്ദാനങ്ങൾ
വനം അതിർത്തിയിൽ ട്രഞ്ച് ഉണ്ടാക്കൽ, ഫെൻസിംഗ് നിർമ്മാണം എന്നീ ആവശ്യങ്ങളൊന്നും പാലിക്കപ്പട്ടില്ല. മൂന്നു വർഷം മുമ്പ് അന്നത്തെ മന്ത്രി കെ. രാജുവും തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ വാഗ്ദാനം നൽകിയ കാര്യങ്ങളൊന്നും നടപ്പായില്ല. ബി.എസ്.എൻ.എൽ ടവർ വഴി അലാറം ഘടിപ്പിച്ച ആനകളെത്തുന്ന സൂചന നൽകൽ, റബ്ബർ ടാപ്പിംഗ് നടക്കുന്ന പുലർച്ചെ മുതൽ വലപാലകരുടെ പട്രോളിംഗ് എന്നിവയും പാഴ് വാക്കായെന്നാണ് തൊഴിലാളികളുടെ കുറ്റപ്പെടുത്തൽ.
പ്രശ്‌ന പരിഹാരമായി വനംവകുപ്പും പ്ലാന്റേഷൻ മാനേജ്‌മെന്റും ഉറപ്പു നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
- കെ.പി.ബെന്നി, ജനറൽ സെക്രട്ടറി, കാലടി പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു
എന്തും എപ്പോഴും സംഭവിക്കാമെന്ന അവസ്ഥയിലാണ്. വീട്ടുമുറ്റത്തും പണിസ്ഥലങ്ങളിലും ആനശല്യമാണ്. ജീവിക്കാൻ ഇനിയെന്ത് ചെയ്യും?
- കെ.കെ. ഗീത, തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |