പാലക്കാട്: സെപ്തംബർ ഒന്നിന് ഒന്നാംവിള നെല്ലു സംഭരണം ആരംഭിച്ചപ്പോൾ പ്രവർത്തനങ്ങൾക്ക് വേഗത ഉണ്ടായിരുന്നെങ്കിലും നിലവിൽ മന്ദഗതിയിൽ. ഒരു മാസത്തോളമായി നെല്ല് ചാക്കിലാക്കി കാത്തിരിക്കുകയാണ് ജില്ലയിലെ 50 ശതമാനം കർഷകരും. ആലത്തൂർ, ചിറ്റൂർ, പാലക്കാട് താലൂക്കുകളിലെ കർഷകരാണ് സംഭരണം വൈകുന്നതിൽ ദുരിതത്തിലായിരിക്കുന്നത്.
കൊയ്ത്തിന്റെ ആരംഭം മുതൽ കനത്ത മഴ കാരണം ഏറെ ദുരിതമാണ് കർഷകർക്ക് ഉണ്ടായത്. ഇത്തരത്തിൽ കൊയ്‌തെടുത്ത നെല്ല് ദിവസങ്ങളോളമെടുത്ത് ഉണക്കി ഈർപ്പം കളഞ്ഞാണ് ചാക്കിലാക്കി വച്ചിരിക്കുന്നത്. എന്നാൽ നിലവിൽ മില്ലുകാർ നെല്ല് എടുക്കാൻ വരാത്തതിനാൽ പല കർഷകരും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. രണ്ടാംവിള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ പണം അത്യാവശ്യമാണ്. നെല്ല് എടുത്താൽ മാത്രമാണ് കർഷകർക്ക് ബാങ്ക് അക്കൗണ്ടുകളിൽ തുക ലഭിക്കുകയുള്ളൂ. അതിനാൽ മന്ദഗതിയിലായ സംഭരണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
നിലവിൽ ജില്ലയിൽ മൂന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ വേണ്ടിടത്ത് ഒരാൾ മാത്രമാണ് ഉള്ളത്. ഇത് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഫീൽഡ് ഓഫീസർമാർ ഉൾപ്പെടെ സംഭരണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
- മുതലാംതോട് മണി, ജില്ലാ ജന.സെക്രട്ടറി, ദേശീയ കർഷക സമാജം, പാലക്കാട്
കർഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സംഭരണം പരമാവധി വേഗത്തിൽ തന്നെയാണ് നടക്കുന്നത്. നെല്ല് സംഭരിച്ച കർഷകർക്കുള്ള തുകയും ഉടൻ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്.
- സി. മുകുന്ദകുമാർ, പാഡി മാർക്കറ്റിംഗ് ഓഫീസർ, പാലക്കാട്
ഈർപ്പം കളഞ്ഞ് ചാക്കിലാക്കിയ നെല്ലാണെങ്കിലും കാലതാമസം എടുത്താൽ ഏറ്റവും അടിയിലുള്ള ചാക്കുകളിൽ പൂപ്പൽ വരാൻ സാധ്യത ഏറെയാണ്. അതിനാൽ ഇടയ്ക്ക് ചാക്കുകൾ മാറ്റി വയ്‌ക്കേണ്ട അവസ്ഥയാണ്. സംഭരണം വേഗത്തിലായെങ്കിലെ രണ്ടാംവിള പ്രവർത്തനങ്ങളും വേഗത്തിൽ നടക്കുകയുള്ളൂ.
- സജീഷ് കുത്തനൂർ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |