തൃശൂർ: റാഗിംഗ് നടന്നതായി ഒന്നാം വർഷ വിദ്യാർത്ഥികൾ പരാതി നൽകിയതിന് പിന്നാലെയാണ് കാർഷിക സർവകലാശാല ഹോസ്റ്റലിൽ ഹോർട്ടികൾച്ചർ കോളേജിലെ ബി.എസ്.എസി ഹോണേഴ്സ് അഗ്രിക്കൾച്ചറൽ ഒന്നാം വർഷ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ കരിമണ്ണ് കൈരളി ഗാർഡൻ വേൽമുരുകന്റെ മകൻ മഹേഷാണ് (19) മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് മഹേഷിനെ ഫാനിൽ തൂങ്ങിയ നിലയിൽ കൂട്ടുകാർ കണ്ടത്. രണ്ട് പേർ മാത്രമുള്ള റൂമിൽ സഹവിദ്യാർത്ഥിയാണ് ആദ്യം മൃതദേഹം കണ്ടത്.
ഉടൻ കെട്ടഴിച്ച് തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹോർട്ടി കൾച്ചറൽ കോളേജിൽ മുതിർന്ന വിദ്യാർത്ഥികൾ റാഗ് ചെയ്തതായി ഒന്നാം വർഷ വിദ്യാർത്ഥികൾ കഴിഞ്ഞ മാസം 24 ന് സർവകലാശാല അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോസ്റ്റലിലെ വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്തു. മഹേഷിന്റെ മരണം റാഗിംഗ് കാരണമാണോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
ക്ളാസുകൾ പുനരാരംഭിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് മഹേഷ് കാമ്പസിലെത്തിയത്. ആൺകുട്ടികളുടെ ഹോസ്റ്റലായ പമ്പയിലായിരുന്നു താമസം. കഴിഞ്ഞദിവസം രാത്രി ഏറെ വൈകിയും മഹേഷ് ഫോണിൽ സംസാരിച്ചിരുന്നതായി സഹപാഠികൾ പറഞ്ഞു. അതേസമയം വീട്ടിൽ മഹേഷിന് മറ്റ് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മഹേഷിന്റെ ഫോൺ പരിശോധിച്ചു വരികയാണ്. മഹേഷിന്റെ വാട്സ്ആപ് സന്ദേശങ്ങൾ സംബന്ധിച്ചാണ് അന്വേഷണം.
കെ.എസ്.യുവിന് സ്വാധീനമുള്ള കോളേജിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളിൽ പലരും തമ്പടിക്കുന്നതായി എസ്.എഫ്.ഐ ജില്ലാകമ്മിറ്റി ആരോപിച്ചു. മഹേഷിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതായും എസ്.എഫ്.ഐ അറിയിച്ചു. മഹേഷിന്റെ അച്ഛൻ കൃഷിപ്പണിക്കാരനാണ്. അമ്മ: ഗോമതി. സഹോദരി പ്രസന്ന. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം
മഹേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിൽ യാതൊരു സാഹചര്യവും വീട്ടിലില്ല. കോളേജിൽ വന്ന ശേഷം എന്താണ് സംഭിച്ചത് എന്ന് അറിയില്ല. വിഷയത്തിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. പഠനത്തിൽ മിടുക്കനായ മഹേഷ് ഉയർന്ന മാർക്കോടെയാണ് എസ്.എസ്.എൽ.സിയും പ്ലസ് ടുവും പാസായത്. കഞ്ചിക്കോടിന് സമീപം വട്ടപ്പാറയിൽ നിന്നും 11 വർഷം മുമ്പാണ് മഹേഷിന്റെ കടുംബം കൊഴിഞ്ഞാമ്പാറ കരിമണ്ണിലേക്ക് താമസം മാറിയത്. സാമ്പത്തികമായി ഭേദപ്പെട്ട ചുറ്റുപാടുള്ള കുടുംബത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അയൽവാസികളും പറയുന്നു.
പരാതി നൽകിയിട്ടും നടപടിയില്ല
കാർഷിക സർവകലാശാല ഹോർട്ടിക്കൾച്ചറൽ കോളേജ് ഹോസ്റ്റലിലെത്തിയ പെൺകുട്ടികളെ റാഗിംഗിന് ശ്രമിച്ചതായി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. സർവകലാശാല രജിസ്ട്രാർക്കാണ് പരാതി നൽകിയത്. കൊവിഡ് ലോക്ഡൗണിന് ശേഷം 25ന് കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി 24ന് ഹോസ്റ്റലിലെത്തിയപ്പോഴായിരുന്നു സംഭവം. കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്രകോളേജിൽ പ്രവേശനം നേടിയവരാണ് രക്ഷകർത്താക്കളുമൊത്ത് പമ്പ ഹോസ്റ്റലിലെത്തിയത്. ഇവിടെ ഒരു ബ്ളോക്ക് പെൺകുട്ടികൾക്കായി മാറ്റിവെച്ചിരുന്നു. അഗ്രിക്കൾച്ചറൽ കോളേജിലെ സീനിയർ ആൺകുട്ടികളെത്തി ഹോസ്റ്റലിൽ പ്രവേശിക്കുന്നത് തടഞ്ഞു. ഹോസ്റ്റലിൽ താമസിച്ചാൽ അതിക്രമിച്ച് കയറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വൈകിട്ട് വരെ റാഗിംഗ് രീതിയിൽ പെരുമാറിയെന്നും ചില രക്ഷിതാക്കളുടെ മുന്നിലായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്. കോളേജ് തുറക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും കാലാവസ്ഥാ വ്യതിയാന പഠന കോളേജിലെ വിദ്യാർത്ഥികൾക്ക് താമസസൗകര്യമൊരുക്കുന്നതിൽ സർവകലാശാല അധികൃതർക്ക് വീഴ്ചയുണ്ടായതായും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |