തൃശൂർ: വിദൂര വിദ്യാർത്ഥികളോട് വീണ്ടും അവഗണനയുമായി കാലിക്കറ്റ് സർവകലാശാലാ അധികൃതർ. പരീക്ഷ നടക്കുന്ന വിവരം പരീക്ഷകേന്ദ്രം അധികൃതരെ അറിയിക്കാതെ പരീക്ഷയ്ക്ക് വന്ന കുട്ടികളെ സമ്മർദ്ദത്തിലാക്കുകയായിരുന്നു സർവകലാശാല അധികൃതർ. ഇതുമൂലം നിശ്ചയിച്ച സമയവും കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമാണ് കുട്ടികൾക്ക് പരീക്ഷ എഴുതാനായത്.
ബി.കോം രണ്ടാം സെമസ്റ്ററിൽ ബേസിക് ന്യൂമറിക്കൽ പരീക്ഷ എഴുതാനെത്തിയ കുട്ടികളാണ് നട്ടം തിരിഞ്ഞെത്. സർവകലാശാല നൽകിയ ഹാൾ ടിക്കറ്റിൽ ചെമ്പുക്കാവ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്ഥാപനത്തിൽ 90 ബിരുദ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാൻ രാവിലെ 8.30 മുതൽ സ്ഥാപനത്തിൽ എത്തിയത്. ക്ലാസ് മുറികൾ ഒരുക്കുകയോ തയാറെടുപ്പുകൾ നടത്തുകയോ ചെയ്യാത്ത സാഹചര്യത്തിൽ 9.30ന് തുടങ്ങാനാകില്ലെന്ന് മനസിലാക്കിയ കുട്ടികൾ സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പരീക്ഷാ അറിയിപ്പ് ലഭിച്ചില്ലെന്ന മറുപടിയാണ് കിട്ടിയത്.
ഈമാസം 27, 28 ദിവസങ്ങളിലുള്ള പരീക്ഷയാണ് നടത്തുവാൻ അറിയിപ്പ് ലഭിച്ചതെന്ന് കുട്ടികളോട് അവർ വ്യക്തമാക്കി. അതേസമയം കുട്ടികളുടെ ഹാൾടിക്കറ്റ് പരിശോധനയിൽ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ പരീക്ഷ ഉണ്ടെന്ന് കണ്ടെത്തിയതോടെ സർവകലാശാല അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. അതിനിടെ സർവകലാശാലയിൽ വൈവ നടപടികൾക്ക് പോയ പ്രിൻസിപ്പൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അറിയിക്കാൻ വിട്ടുപോയതാണെന്ന് മനസിലായി. ഇതോടെ ഒരു മണിക്കൂറിനകം പരീക്ഷ ക്ലാസ് മുറികൾ ഒരുക്കി.
മെയിൽ വഴി ലഭിച്ച ചോദ്യ പേപ്പർ കുട്ടികൾക്ക് ഫോട്ടോസ്റ്റാറ്റ് എടുത്തു നൽകുകയും ചെയ്തു. ശേഷം പത്തരയോടെ തുടങ്ങിയ പരീക്ഷ 1.15 അവസാനിക്കുകയായിരുന്നു. ഏറെ സമ്മർദ്ദത്തിൽ പരീക്ഷ എഴുതിയ കുട്ടികൾ ഇതിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |