തൃക്കരിപ്പൂർ: കഞ്ചാവടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെയും അനധികൃത മദ്യവിൽപ്പനയുടെയും കേന്ദ്രമായി തൃക്കരിപ്പൂർ മാറുന്നു. തൊട്ടടുത്ത പ്രദേശമായ ഇടയിലക്കാട്ടിലാകട്ടെ വ്യാജവാറ്റും അനധികൃത മദ്യവിൽപ്പനയും പൊടിപൊടിക്കുന്നു.
തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പരിസരം കഞ്ചാവ് പൊതി വിൽപ്പനക്കാരുടെ വിഹാരകേന്ദ്രമാണ്. യാത്രക്കാരെന്ന വ്യാജേന മൊബൈലും നോക്കിയിരിക്കുന്ന ഇക്കൂട്ടർ ആവശ്യക്കാരെത്തുമ്പോൾ കുറ്റിക്കാട്ടിൽ നിന്നും പൊതികളെടുത്ത് നൽകുകയാണ് പതിവ്.
തൃക്കരിപ്പൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശൗചാലയം ഇത്തരം അനധികൃത ഇടപാടുകൾക്ക് സാമൂഹ്യ വിരുദ്ധർ ഉപയോഗപ്പെടുത്തുന്നുവെന്ന് പരിസരത്തെ വ്യാപാരികൾക്ക് ആക്ഷേപമുണ്ട്. ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ പടിഞ്ഞാറു വശത്തായുള്ള ശൗചാലയത്തിൽ സ്ഥിരതാമസമാക്കിയ ഒരാൾക്കെതിരെയാണ് ഇവരുടെ പരാതി. സദാസമയവും ഇതിനകത്ത് കാണുന്ന ഈ വ്യക്തിക്കെതിരെ നടപടി എടുക്കുകയോ, ശൗചാലയം അടച്ചിടുകയോ വേണമെന്ന ആവശ്യം അധികൃതർ ഗൗനിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.
ഇടയിലക്കാട് ബണ്ടിൽ അന്യ പ്രദേശത്തു നിന്നും ബൈക്കിലെത്തുന്ന ചിലർ ഇരകളെ കാത്ത് മണിക്കൂറുകളോളം ഇവിടെ തങ്ങുന്നത് പതിവാണെന്നും ഓർഡർ ചെയ്താൽ നിമിഷങ്ങൾക്കകം കള്ളവാറ്റ് ഉത്പന്നങ്ങൾ സ്ഥലത്തെ ത്തുമെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
ഇറച്ചിക്കോഴി കടകളുടെ
മറവിൽ ലഹരി വിൽപ്പന
തൃക്കരിപ്പൂർ ടൗണിലെ ഇറച്ചിക്കോഴി കടകൾ സർക്കാർ നിരോധിച്ച ഉത്പന്നങ്ങളുടെ രഹസ്യ ഇടപാട് കേന്ദ്രമാകുകയാണ്. കർണാടകയടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇറച്ചിക്കോഴി വാഹനങ്ങളാണ് ഇത്തരം നിരോധിത ഉത്പന്നങ്ങൾ രഹസ്യമായി എത്തിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തൃക്കരിപ്പൂർ മത്സ്യ മാർക്കറ്റ് പരിസരത്തു നിന്ന് ഇത്തരം ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ദിവസങ്ങൾക്ക് ശേഷം നടക്കാവിലും ഇതാവർത്തിച്ചു.
"കഴിഞ്ഞ ദിവസം മാവിലാ കടപ്പുറം പാലത്തിന് സമീപം വെച്ചും ലഹരി ഉത്പന്നങ്ങളുമായി ഒരാൾ പിടിയിലായിരുന്നു. ഇത്തരം നിരോധിത ഉത്പന്നങ്ങളുടെ രഹസ്യ ഇടപാടുകാരെക്കുറിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കി വരികയാണ് "
ചന്തേര പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |