ഓച്ചിറ: വാഹന അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞ ചങ്ങൻകുളങ്ങര ഉഷസിൽ ഉഷാബോബന്റെ (48) സംസ്കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവദാനം നടത്തിയ ഉഷ ഇനി അഞ്ചുപേരിലൂടെ ജീവിക്കും.
കരളും വൃക്കകളും നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്. നവംബർ മൂന്നിന് രാവിലെ 10ന് ഭർത്താവ് ബോബനൊപ്പം പന്മനയിലെ കുടുംബവീട്ടിലേക്ക് യാത്രചെയ്യവേ കന്നേറ്റിപ്പാലത്തിനു സമീപം ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി തട്ടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉേയുടെ മസ്തിഷ്ക മരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.
കിംസിലെ സീനിയർ ട്രാൻസ്പ്ളാന്റ് കോ ഓർഡിനേറ്റർ ഡോ. പ്രവീൺ മുരളീധരൻ, ട്രാൻസ് പ്ളാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ. മുരളീകൃഷ്ണൻ, ട്രാൻസ് പ്ളാന്റ് കോ ഓർഡിനേറ്റർ ഷബീർ എന്നിവരുടെ നേതൃത്വത്തിലാണ് അവയവദാന നടപടികൾ പൂർത്തീകരിച്ചത്. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ളവർക്കാണ് നൽകിയത്.
മെഡി. ആശുപത്രിയിലെ രോഗിക്ക് യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ, ഡോ ഉഷ (അനസ്തേഷ്യ) എന്നിവരുടെ നേതൃത്വത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. മൃതസഞ്ജീവനിയുടെ അമരക്കാരായ ഡി.എം.ഇ ഡോ. റംലാബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ഡോ. നോബിൾ ഗ്രേഷ്യസ്, കോ- ഓർഡിനേറ്റർമാർ എന്നിവരുടെ ഏകോപനത്തിലൂടെ അവയവദാന പ്രകൃയ പൂർത്തീകരിച്ചത്. ഷിബി ബോബനാണ് ഉഷയുടെ മകൾ. മരുമകൻ: സുജിത് (ആർമി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |