കൊച്ചി: 'സംവത്-2078" വർഷത്തിലേക്ക് ചുവടുവച്ചശേഷമുള്ള ആദ്യ സമ്പൂർണ വ്യാപാരദിനത്തിൽ ഇന്ത്യൻ ഓഹരികൾക്ക് നേട്ടക്കുതിപ്പ്. ഇന്നലെ സെൻസെക്‌സ് 477 പോയിന്റുയർന്ന് 60,545ലും നിഫ്‌റ്റി 151 പോയിന്റ് നേട്ടവുമായി 18,068ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. ടൈറ്റൻ, അൾട്രടെക് സിമന്റ്, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്.ഡി.എഫ്.സി, ഇൻഫോസിസ് എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികൾ.
അതേസമയം, നഷ്‌ടം നേരിട്ടവയിൽ മുന്നിൽ ഇൻഡസ്ഇൻഡ് ബാങ്കാണ്; പത്തു ശതമാനം നഷ്‌ടം ബാങ്കിന്റെ ഓഹരികൾക്കുണ്ടായി. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ തന്നെ 84,000ഓളം വായ്‌പകൾ വിതരണം ചെയ്‌തിരുന്നുവെന്ന് ബാങ്ക് ഏറ്റുപറഞ്ഞിരുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി, എസ്.ബി.ഐ., ഏഷ്യൻ പെയിന്റ്‌സ്, ടി.സി.എസ് എന്നിവയും ഇന്നലെ നഷ്‌ടം നുണഞ്ഞു.
രൂപക്കുതിപ്പ്
ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഡോളറിനെതിരെ രൂപയും ഇന്നലെ മുന്നേറി. വ്യാപാരാന്ത്യം 43 പൈസ നേട്ടവുമായി ഒരുമാസത്തെ ഉയരമായ 74.03ലാണ് രൂപയുള്ളത്.
ശുഭമുഹൂർത്തം
സംവത് 2078 വർഷത്തിന് തുടക്കമിട്ട് ദീപാവലി നാളിൽ വൈകിട്ട് നടന്ന ഒരുമണിക്കൂർ പ്രത്യേക 'മുഹൂർത്ത വ്യാപാരത്തിൽ" സെൻസെക്‌സ് 295 പോയിന്റും നിഫ്‌റ്റി 87 പോയിന്റും നേട്ടം കുറിച്ചിരുന്നു. സംവത് 2077ൽ സെൻസെക്‌സിന്റെ നേട്ടം 37.5 ശതമാനമാണ്; നിഫ്‌റ്റിയുടേത് 40 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |