കേരളം സമീപ ദിവസങ്ങളിലായി ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയസമരം കോട്ടയത്ത് നടക്കുന്നു. എം.ജി സർവകലാശാലാ കാമ്പസിലാണത്. അവിടെ നാനോസയൻസിൽ ഗവേഷക വിദ്യാർത്ഥിനിയായ ദീപ മോഹൻ എന്ന ദളിത് പെൺകുട്ടിയുടേതാണ് സമരം. ജാതിവിവേചനത്താൽ തന്റെ ഗവേഷണം പത്തുകൊല്ലമായിട്ടും പൂർത്തിയാക്കാനാവുന്നില്ല എന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. നാനോ സയൻസസ് വിഭാഗം ഡയറക്ടർ നന്ദകുമാർ കളരിക്കലിനെതിരെ അവർ ഗുരുതരമായ ആക്ഷേപം ഉന്നയിച്ചിരിക്കുന്നു.
അവരുടെ ആക്ഷേപം ആദ്യത്തെ ഒരാഴ്ച ഭരണകൂടങ്ങൾ കേട്ടിരുന്നില്ല. എന്നാൽ, നവോത്ഥാന പാരമ്പര്യത്തിന്റെ പുറംപൂച്ചിൽ മേനിനടിക്കുന്ന കേരളത്തിന്റെ യഥാർത്ഥ മുഖം വെളിച്ചത്തെത്തിക്കുന്ന സമരം കേരളീയമായ പൊതുബോധത്തെ നോക്കി കൊഞ്ഞനംകുത്തിയപ്പോൾ പലരും സമരത്തിന് ഐക്യദാർഢ്യവുമായി എത്തുന്ന നിലയായി. കവി സച്ചിദാനന്ദൻ അടക്കമുള്ളവർ വിദ്യാർത്ഥിനിക്ക് പിന്തുണ അർപ്പിച്ചവരിൽ ഉൾപ്പെടും.
ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദു ഇടപെട്ട് നന്ദകുമാർ കളരിക്കലിനെ സ്ഥാനത്ത് നിന്ന് നീക്കി. വിദ്യാർത്ഥിനിയുടെ പ്രശ്നം അനുഭാവപൂർവം പരിഹരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ നിർദ്ദേശിച്ചു. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ഡോ. നന്ദകുമാർ കളരിക്കൽ ആവർത്തിക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥിനിയുടെ ആക്ഷേപം ശരിയായ നിലയിൽ അഡ്രസ് ചെയ്തേ പറ്റൂ. കേരളം പോലൊരു സംസ്ഥാനത്ത് ജാതിവിവേചനം ചൂണ്ടിക്കാട്ടി പ്രത്യക്ഷസമരം അരങ്ങേറുന്നത് ഒട്ടുമേ ആശാസ്യമല്ല. ഇടതു പൊതുബോധം ആവോളമുള്ള സമൂഹമാണ് കേരളമെന്ന് നമ്മൾ മേനിനടിക്കാറുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനവുമാണ്. ഇന്ത്യയിൽ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള സംസ്ഥാനവുമാണ് കേരളം. അവിടെ ദീപ മോഹനെ പോലൊരു ദളിത് വിദ്യാർത്ഥിനിക്ക് സമരം കിടക്കേണ്ടി വരുന്നതിൽപ്പരം മാനക്കേട് വേറെയില്ല.
രോഹിത് വെമുലയുടെ
ആത്മഹത്യയും
ഇടതുപക്ഷവും
ഹൈദരബാദ് സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായിരിക്കെ, ചില നിലപാടുകളുടെ പേരിൽ സ്റ്റൈപ്പന്റ് നിഷേധിക്കപ്പെടുകയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോൾ എഴുതിവച്ചത് ആരുടെയും നെഞ്ച് പൊള്ളിക്കുന്ന ഒന്നായിരുന്നു. 'തന്റെ ജനനം തന്നെയാണ് ഏറ്റവും വലിയ അപകടമെന്ന് ' രോഹിത് പറഞ്ഞു. ക്രൂരമായ ജാതിവിവേചനം നേരിട്ട കുട്ടി എന്ന് ബോദ്ധ്യപ്പെടുത്തുന്നതായി അംബേദ്കറിസ്റ്റായ രോഹിതിന്റെ ആത്മഹത്യാകുറിപ്പും.
രോഹിതിന്റെ കുടുംബ പശ്ചാത്തലമൊക്കെ അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു. അച്ഛനില്ലാതെ വളരേണ്ടിവന്ന കുട്ടി. അമ്മൂമ്മയുടെ തണലിൽ ജീവിച്ചു. ഹൈദരബാദ് സർവകലാശാലയിൽ അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതാവായിരുന്നു രോഹിത്. സംഘപരിവാർ ശക്തികളുടെ ജാതീയവും വംശീയവുമായ ആക്രമണമാണ് രോഹിതിന് നീതി നിഷേധിക്കപ്പെടാൻ കാരണമായത്. രോഹിതിന്റെ വേദനയിൽ ഐക്യദാർഢ്യമർപ്പിച്ച് സമരരംഗത്ത് നിലയുറപ്പിച്ചത് ഇന്ത്യയിലെ ഇടതുപക്ഷവുമായിരുന്നു. ഇടതുപക്ഷമാണ് ആ സമരം അന്ന് ശക്തമായി ഏറ്റെടുത്തത്. ഹൈദരബാദിൽ ഇതൊക്കെ നടക്കുന്നത്, പുരോഗമനമേനി നടിക്കുന്ന മലയാളി അന്ന് പുച്ഛത്തോടെ കണ്ടതായിരുന്നു. പക്ഷേ, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ സ്ഥിതിയെന്താണ്.
തമിഴ്നാട്ടിലെയും മറ്റും പോലെ അത്രയും ക്രൂരമായ നിലയിൽ അയിത്തത്തിന്റെയും ജാതിവിവേചനത്തിന്റെയും ആക്രമണങ്ങൾ പ്രത്യക്ഷത്തിൽ പ്രകടമല്ലെങ്കിലും ജാതീയമായ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ കേരളത്തിൽ ഇപ്പോഴും നടമാടുന്നു എന്നത് ആരും സമ്മതിക്കേണ്ടുന്ന യാഥാർത്ഥ്യമാണ്. വാളയാറിലെ അമ്മയുടെ സമരം നമ്മൾ കണ്ടതാണ്. രണ്ട് കുട്ടികളുടെ ദുർമരണങ്ങൾ. കേരളത്തെ അപകടപ്പെടുത്തുന്നത് അതിൽ ക്രൂരമാം വിധം രാഷ്ട്രീയം കലർത്തപ്പെടുന്നതാണ്. സി.പി.എം പോലെ പുരോഗമനപക്ഷത്ത് നിൽക്കുന്നുവെന്ന് കേരളീയ മനസാക്ഷി കരുതുന്ന ഇടതുപാർട്ടിയുടെ ലേബലിനെ മറയാക്കി പോലുമാണ് ഇത്തരം ക്രൂരതകൾ പലപ്പോഴും കേരളത്തിൽ ന്യായീകരിക്കപ്പെടുന്നത് എന്നതാണ് യാഥാർത്ഥ്യം.
ദീപ മോഹനും കുറ്റാരോപണം ഉന്നയിച്ചത് ഭരണാധികാരികൾക്കും ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യ രാഷ്ട്രീയകക്ഷിയായ സി.പി.എമ്മിനും നേർക്കാണ്. നന്ദകുമാർ കളരിക്കലിന്റെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കാതെ തന്നെ കേരളസമൂഹം ദീപ മോഹന് ഐക്യദാർഢ്യം അർപ്പിക്കേണ്ടതാണ് എന്ന് ചിന്തിക്കുമ്പോഴേ കേരളത്തിന്റെ ജനാധിപത്യബോധം അർത്ഥവത്തായി മാറൂ.
ജയ് ഭീം സിനിമയും
തമിഴിന്റെ രാഷ്ട്രീയവും
കീഴാള രാഷ്ട്രീയം ഇന്നേറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത് തമിഴ്നാട്ടിലാണ്. ജാതിവിവേചനം ഇന്നും ഏറ്റവും ക്രൂരമായി നടമാടുന്ന സംസ്ഥാനങ്ങളിലൊന്നുമാണ് തമിഴ്നാട്. തമിഴ്നാടിന്റെ പല ഉൾമേഖലകളിലും അയിത്തത്തിന്റെയും ജാതീയമായ വേട്ടയാടലിന്റെയും ക്രൂരചിത്രങ്ങൾ ന്യായീകരിക്കപ്പെടുന്ന നിലയിൽത്തന്നെ തുടരുന്നുവെന്നത് നഗ്നയാഥാർത്ഥ്യമാണ്.
സമീപകാലത്തായി തമിഴ് സിനിമാലോകം ഈ കീഴാള രാഷ്ട്രീയത്തിന്റെ വേവലാതികളെ അഡ്രസ് ചെയ്യാൻ തയാറെടുത്തു വരുന്നു എന്നുള്ളത് പുരോഗമന മനസുകളെ ഏറെ ആഹ്ലാദിപ്പിക്കുന്ന ഒന്നാകുന്നു. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം എന്ന ചലച്ചിത്രം. തൊണ്ണൂറുകളിൽ തമിഴ്നാട്ടിൽ പൊലീസ് നടത്തിയ ഒരു ജാതീയാതിക്രമ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രമെന്ന നിലയിൽ ഇതിനൊരു റിയലിസ്റ്റിക് സ്വഭാവമുണ്ട്. ദളിതരെയും ആദിവാസികളെയും മനുഷ്യരായി പോലും അംഗീകരിക്കാത്ത വിധം മനുഷ്യരെ അതിക്രൂരന്മാരാക്കുന്ന ജാതിയെന്ന വ്യവസ്ഥിതിയെയും ജാതിവിവേചനവും അതിക്രമങ്ങളും സാധാരണസംഭവങ്ങൾ മാത്രമാകുന്ന സാമൂഹ്യാവസ്ഥയെയും തുറന്നുകാട്ടുന്ന ചിത്രമാണ് ജയ് ഭീം. ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ എത്ര മാത്രം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും അതിൽ പൊലീസിനും നിയമവ്യവസ്ഥയ്ക്കും വലിയ പങ്കാണുള്ളതെന്നും വിളിച്ചുപറയുന്നുണ്ട് ഈ സിനിമ.
കുറച്ചു വർഷങ്ങളായി തമിഴിൽ കീഴാള രാഷ്ട്രീയം പറയുന്ന സിനിമകളുമായി പാ രഞ്ജിത്തും വെട്രിമാരനും മാരി സെൽവരാജും പോലുള്ള സംവിധായകർ മുന്നോട്ടുവരുന്നതിന്റെ ഏറ്റവും ഒടുവിലത്തേതാണ് ജ്ഞാനവേലിന്റെ ഈ സിനിമ. പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മർദ്ദനത്തിനിരയാക്കിയ ഭർത്താവിനെ അന്വേഷിച്ച് നീതിക്കായി ഇരുളവിഭാഗത്തിൽ പെട്ട സെങ്കിനി എന്ന യുവതി നടത്തിയ നിയമപോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം. ഇതിലെ അഭിഭാഷകനായ ചന്ദ്രു, തീർത്തും നീതിമാനായി വിരമിച്ച ന്യായാധിപനാണെന്നതും തമിഴ്ലോകം ഇന്ന് ചർച്ച ചെയ്യുന്നുണ്ട്.
യാദൃശ്ചികമെന്ന് പറയട്ടെ, ഏതാണ്ട് ഇതേ ദിവസങ്ങളിൽ തന്നെയാണ് തമിഴ്നാട്ടിൽ ജാതിവിവേചനത്തിന്റെ മറ്റൊരു ക്രൂരത ഇരുളസമുദായത്തിൽ നിന്നു തന്നെയുള്ള ആദിവാസി യുവതി നേരിടേണ്ടി വന്നതും. സംഗതി നടന്നത് ചെങ്കൽപേട്ട് ജില്ലയിൽ. നരിക്കുറവ, ഇരുള സമുദായത്തിൽ പെട്ടവർ താമസിക്കുന്ന പൂഞ്ചേരിയിൽ, അവിടെയൊരു ക്ഷേത്രത്തിലെ അന്നദാനത്തിൽ നിന്ന് ആദിവാസി യുവതി ഇറക്കിവിടപ്പെട്ടു.
കാലത്തിന്റെ പ്രയാണത്തിൽ തമിഴ്നാട്ടിലെ ഈ സംഭവത്തിൽ നടന്ന വലിയ വഴിത്തിരിവെന്ന് പറയുന്നത്, മുഖ്യമന്ത്രിയായ സ്റ്റാലിൻ യുവതിയെ അവരുടെ വീട്ടിലെത്തി നേരിൽക്കണ്ട് ആശ്വസിപ്പിച്ചു എന്നുള്ളതാണ്. പ്രദേശത്തെ ജനങ്ങൾക്ക് പട്ടയവും റേഷൻകാർഡും ജാതിസർട്ടിഫിക്കറ്റുമുൾപ്പെടെ മുഖ്യമന്ത്രി വിതരണം ചെയ്തു.
തമിഴ്നാട്ടിലും കർണാടകയിലും ഉൾപ്പെടെ ദളിതരുടെ ഇത്തരം അതിജീവന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നിൽ നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണെന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രത്യക്ഷമായ അയിത്തം നിലനിൽക്കുന്ന പ്രദേശങ്ങൾ തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം ഇപ്പോഴും ധാരാളമുണ്ട്. അതിനെതിരായ പോരാട്ടങ്ങൾക്ക് എക്കാലവും പ്രചോദനമാണ് മാർക്സും അംബേദ്കറുമെല്ലാം. തമിഴ്നാട്ടിൽ ഇതിന്റെ അടിത്തറ എന്നു പറയുന്നത് അവിടത്തെ ദ്രാവിഡ രാഷ്ട്രീയം കൂടിയാണ്.
ദളിത് സ്വത്വത്തെയോ അല്ലെങ്കിൽ മുസ്ലിം സ്വത്വത്തെയോ മാത്രം ഉയർത്തിപ്പിടിച്ച് നടത്തുന്ന സമരങ്ങൾ വർഗസമരത്തെ അടിസ്ഥാനമാക്കുന്ന കമ്മ്യൂണിസ്റ്റുകൾ അംഗീകരിക്കാത്തതാണ്. പക്ഷേ, തമിഴ്നാട്ടിലും കർണാടകയിലും നിലനിൽക്കുന്ന രാഷ്ട്രീയത്തെ വർഗസമരത്തിന്റെ തന്നെ കാഴ്ചപ്പാടിലൂടെ അവരെതിർക്കുന്നത് ശുഭോദർക്കവുമാണ്. അതേ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ രാഷ്ട്രീയമോ സാമൂഹ്യമോ ആയ കാരണങ്ങളാൽ, തമിഴ്നാട്ടിലെ പോലെയല്ലെങ്കിലും വേറെ രൂപങ്ങളിൽ ജാതീയ വിവേചനങ്ങൾ ചർച്ചയാക്കപ്പെടുന്നത് തീർച്ചയായും അശ്ലീലം തന്നെയാണ്. ജയ് ഭീം സിനിമ കണ്ട് ആവേശം കൊള്ളുന്നവരേറെയും ഇടതുപക്ഷക്കാരാണ്.
ജാതിവിവേചനങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ നിന്നുകൊടുക്കുന്നവരും ഏറിയും കുറഞ്ഞും ഇടതുപക്ഷത്തു തന്നെയുണ്ട് എന്നതാണ് വൈരുദ്ധ്യം. ജാതിവിവേചനത്തിനെതിരായ പോരാട്ടങ്ങളൊക്കെ വെറും കാല്പനികഭാവങ്ങൾ മാത്രമായി നിലനിൽക്കേണ്ട ഒന്നല്ല കേരളത്തിൽ എന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്, എം.ജി സർവകലാശാലാ കാമ്പസിലെ ദീപ മോഹന്റെ സഹനസമരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |