വർക്കല: പഗ്ഗ് ഇനത്തിൽപെട്ട നായ് കുട്ടിയുടെ മുഖസാദൃശ്യത്തോടെ പിറന്ന ആട്ടിൻകുട്ടി കൗതുകമായി. സൂക്ഷിച്ചുനോക്കിയാൽ വാനരന്റെ മുഖത്തോടും സാദൃശ്യമുണ്ട്. മനുഷ്യക്കുഞ്ഞുങ്ങളുടേതിന് തുല്യമാണ് കരച്ചിലിന്റെ ശബ്ദം. വർക്കല നഗരസഭയിലെ ആശാവർക്കർ മുണ്ടയിൽ കല്ലാഴി വീട്ടിൽ ബേബി സുമത്തിന്റെ ആടാണ് ഈ പെൺആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. തള്ളയാടിന്റെ മൂന്നാമത്തെ പ്രസവമാണിത്. ഒറ്റകുട്ടിയേ ഉള്ളൂ.
ആട്ടിൻകുട്ടിയുടെ നെറ്റിത്തടത്തോട് ചേർന്ന് മദ്ധ്യഭാഗത്തായാണ് രണ്ട് കണ്ണുകളും. മൂക്കിന്റെ സ്ഥാനത്ത് ചെറിയൊരു സുഷിരം മാത്രം. മേൽചുണ്ട് അപൂർണമാണ്. നാവ് ഒരു വശത്തേക്ക് എപ്പോഴും തൂങ്ങിക്കിടക്കുന്നു. തള്ളയാട് മുലയൂട്ടാൻ വിസമ്മതിക്കുന്നതുകാരണം പാൽ കുപ്പിയിൽ നിറച്ച് വീട്ടുകാർ നൽകുകയാണ്. കുട്ടിയുടെ കൂർത്ത പല്ലുകൾകൊണ്ട് വേദനിക്കുന്നതുകൊണ്ടാകാം തള്ളയാട് മുലയൂട്ടുന്നതിന് വിസമ്മതം കാട്ടുന്നത്.
ജംനാപ്യാരി ഇനത്തിൽപ്പെട്ട ആണാടിന്റെ ബീജസങ്കലനത്തിലൂടെയാണ് ഈ ആട്ടിൻകുട്ടി പിറന്നത്. ഇതിനെ കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ബേബി സുമത്തിന്റെ വീട്ടിൽ എത്തുന്നു. ആട്ടിൻകുട്ടിക്ക് വിദഗ്ദ്ധ പരിചരണവും ചികിത്സയും നൽകുന്നുണ്ടെന്ന് വർക്കല മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ എസ്. ബൈജു പറഞ്ഞു. ചില അസ്വസ്ഥതകൾ കാട്ടുന്നുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ പറഞ്ഞു.