കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പൊലീസ് പരിശോധന. മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേർ അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പരിശോധന. ഹോട്ടലിലെ ഡി ജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്. അപകട സമയത്ത് കാറോടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്‌ദുൾ റഹ്മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനം ഓടിക്കുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് ഹോട്ടലിൽ പരിശോധന നടത്തുന്നത്. അബ്ദുൾ റഹ്മാൻ മദ്യപിച്ചിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ ശേഖരിക്കുക, കൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഇയാൾ ഉപയോഗിച്ചിരുന്നോ എന്നിവയും പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.
നവംബർ ഒന്നിന് പുലർച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ ആൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24), തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്‌റഫിന്റെ മകൻ കെ.എ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |