ബീജിംഗ്: അമേരിക്ക-ചൈന ബന്ധം ഉലയുന്നതിനിടയ്‌ക്ക്, യു.എസിന്റെ യുദ്ധ സന്നാഹങ്ങളുടെ മാതൃകയുണ്ടാക്കി ചൈനീസ് സൈന്യം പരിശീലിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാവുന്ന തരത്തിലാണ് ചൈനയുടെ നീക്കങ്ങൾ. യു.എസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളുടെയും യുദ്ധക്കപ്പലുകളുടെയും മാതൃകയുണ്ടാക്കിയാണ് ചൈനയുടെ പരിശീലനം. ഷിൻഷിയാങ് പ്രവിശ്യയിലെ താക്‌ലമക്കാൻ മരുഭൂമിയിൽ നടത്തുന്ന പരിശീലനത്തിന്റെ ഉപഗ്രഹചിത്രങ്ങൾ യു.എസ്. ബഹിരാകാശ സാങ്കേതികകമ്പനിയായ മാക്‌സറാണ് പുറത്തുവിട്ടിരിക്കുന്നത്.
മരുഭൂമിയിലെ സൈന്യത്തിന്റെ പുതിയ പരിശീലനകേന്ദ്രത്തിൽ അമേരിക്കയുടെ ഒരു വിമാനവാഹിനിക്കപ്പലിന്റെയും രണ്ട് മിസൈൽവേധ കപ്പലിന്റെയും മാതൃകകളാണ് നിർമിച്ചിട്ടുള്ളത്. ആറ് മീറ്റർ വീതിയുള്ള ഒരു റെയിൽ സംവിധാനവും അതിലൊരു കപ്പലിനോട് സാമ്യമുള്ള ടാർഗെറ്റ് ഘടിപ്പിച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാം. ചലിക്കുന്ന ഒരു കപ്പലിനെ അനുകരിക്കാൻ ഇത് ഉപയോഗിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉലച്ചിലുകളിൽ യുദ്ധസാദ്ധ്യത മുന്നിൽ കണ്ടാണോ ചൈനയുടെ ഈ നീക്കമെന്നാണ് ലോകരാജ്യങ്ങൾ സാകൂതം വീക്ഷിക്കുന്നത്. തെക്കൻ ചൈനക്കടൽ, തായ്‌വാൻ വിഷയങ്ങളിൽ അമേരിക്കയും ചൈനയും രണ്ടു ധ്രുവങ്ങളിലാണ്. എന്നാൽ, വാർത്തകൾ പുറത്തു വന്നിട്ടും അതിനോടൊന്നും ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെയും കാര്യമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.
ചൈനയുടെ സൈന്യത്തെ കുറിച്ചുള്ള പെന്റഗണിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്, 2020 ജൂലായിൽ ചൈന പരീക്ഷണാർത്ഥം വിക്ഷേപിച്ച ആറ് ഡി.എഫ് കപ്പൽവേധ ബാലിസ്റ്റിക് മിസൈലുകൾ തെക്കൻ ചൈനക്കടലിൽ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രകോപനപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഈ വർഷമാദ്യം ആവശ്യപ്പെട്ടിരുന്നു. അതേസമയം, അയൽ രാജ്യങ്ങളെല്ലാം ചൈനയുടെ ഈ പരിശീലന നടപടിക്കെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |