-മേഖലയിലുള്ളത് അഞ്ഞൂറോളം കുരുമുളക് കർഷകർ
വടക്കഞ്ചേരി: മലവെള്ളപ്പാച്ചിലുണ്ടാക്കിയ നാശനഷ്ടങ്ങൾ നികത്താൻ ശ്രമിക്കുന്നതിനിടെ പാലക്കുഴിയിലെ കർഷകരെ ആശങ്കയിലാക്കി കുരുമുളകിന് രോഗബാധ. തുടർച്ചയായുള്ള മഴയിൽ മണ്ണിൽ വെള്ളം തങ്ങിനിൽക്കുന്നതു മൂലമുണ്ടാകുന്ന വേരുചീയലും കരിച്ചിൽ രോഗവുമാണ് കൂടുതലായും കാണുന്നത്. ചിലയിടങ്ങളിൽ കുരുമുളകു ചെടിയെ അപ്പാടെ നശിപ്പിച്ചുകളയുന്ന ദ്രുതവാട്ടവും കണ്ടുതുടങ്ങിയിട്ടുണ്ട്. പാലക്കുഴിയിലെ പ്രധാനകൃഷി കുരുമുളകാണ്.
അഞ്ഞൂറോളം കുരുമുളക് കർഷകരാണ് പാലക്കുഴിയിൽ മേഖലയിൽ ഉള്ളത്. പ്രദേശത്ത് കൃഷിവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തണമെന്നും മാറിമാറി വരുന്ന കാലാവസ്ഥയെ അതിജീവിക്കുന്ന വിധത്തിൽ കുരുമുളകു കൃഷിയിൽ പുതിയ രീതികൾ കൊണ്ടുവരാൻ മുൻകൈയെടുക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
വില താഴോട്ട്
ഒരാഴ്ച മുമ്പുവരെ ഉയർന്നുകൊണ്ടിരുന്ന കുരുമുളകിന്റെ വില താഴ്ന്നു തുടങ്ങിയതും കർഷകരെ ആശങ്കയിലാക്കുന്നു. രണ്ടാഴ്ചകൊണ്ട് കിലോഗ്രാമിന് 410 രൂപയിൽ നിന്ന് 470 വരെ എത്തിയിരുന്നു. എന്നാൽ ദീപാവലിക്കുശേഷം വില ഘട്ടംഘട്ടമായി കുറഞ്ഞ് നിലവിൽ 460 രൂപലെത്തി.
മുൻകരുതലെടുക്കണം
കുരുമുളകിന്റെ രോഗവ്യാപനം തടയുന്നതിനായി രോഗം ബാധിച്ച് തുടങ്ങിയവയ്ക്കും അല്ലാത്തവയ്ക്കും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാമെന്ന് കിഴക്കഞ്ചേരി കൃഷി ഓഫീസർ എം.കെ.മാനസ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് കിഴക്കഞ്ചേരി കൃഷിഭവനുമായി ബന്ധപ്പെടാം.
അടുത്തമാസം വിളവെടുപ്പ് തുടങ്ങാനിരിക്കെ രോഗം വ്യാപിക്കുന്നത് ഉല്പാദനം കുറയ്ക്കും.
ചാർലി മാത്യു വാണിയപ്പുരയിൽ, കർഷകൻ.
നിലവിൽ ശക്തമായ മഴ പെയ്യുന്നതിനാൽ വളക്കൂറുള്ള മേൽമണ്ണ് ഒഴുകിപ്പോകുന്നതും ഉല്പാദനം. കുറയ്ക്കാനിടയാക്കും.
ജോഷി ആന്റണി, കർഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |