SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.40 PM IST

മനസുമാറ്റാതെ റെയിൽവേ

railway

വടക്കോട്ട് യാത്ര ചെയ്യാൻ ഒറ്റ പാസഞ്ചർ ട്രെയിൻ മാത്രം

കണ്ണൂർ: കണ്ണൂരിന് വടക്കോട്ടേക്ക് യാത്ര ചെയ്യുന്നവരുടെ ദുരിതം കൊവിഡിന് ശേഷം പറഞ്ഞറിയിക്കാനാകാത്തതാണ്. പ്രത്യേകിച്ച് ട്രെയിനുകളെ ആശ്രയിച്ച് ജോലിക്കും ആശുപത്രികളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർക്ക്. സീസൺ ടിക്കറ്റ് അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. റിസർവേഷൻ വേണ്ടാത്ത ഒറ്റ ട്രെയിൻ മാത്രമാണ് കണ്ണൂർ-മംഗളൂരു പാതയിലുള്ളത്. ഉടൻ ശരിയാകുമെന്ന് പറയുന്നതല്ലാതെ ഇന്നുവരെ റെയിൽവേ ഇക്കാര്യത്തിൽ സ്വാഗതാർഹമായ തീരുമാനം എടുത്തിട്ടില്ല.

ഉത്തര മലബാറിലെ ട്രെയിൻ യാത്രക്കാരോടു മാത്രമാണ് റെയിൽവേയുടെ ഈ അവഗണന. രാവിലെ ഓഫീസിലേക്കും മറ്റ് ജോലികൾക്കും പഠനാവശ്യത്തിനുമായി പോകുന്നവരെല്ലാം പാസഞ്ചർ ട്രെയിനുകളെയാണ് ആശ്രയിച്ചിരുന്നത്. കണ്ണൂർ- മംഗളൂരു സ്പെഷ്യൽ പാസഞ്ചർ ട്രെയിനിൽ മാത്രമാണ് ആകെ സീസൺ ടിക്കറ്റുകാർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സ്‌പെഷ്യൽ ട്രെയിനുകളായി ഓടുന്നവയിൽ ജനറൽ കോച്ചുകൾ അനുവദിക്കാത്തതിനാൽ സീസൺ ടിക്കറ്റെടുത്തവർ ഇപ്പോഴും പടിക്കുപുറത്താണ്. കണ്ണൂർ- ചെറുവത്തൂർ പാസഞ്ചർ പുനഃസ്ഥാപിച്ച് സീസൺ ഏർപ്പെടുത്തിയാൽ മാത്രമെ യാത്രാ ദുരിതം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാൻ കഴിയൂ. ട്രെയിൻ ഗതാഗതം സാധാരണ നിലയിലായിട്ടും യാത്രാ ദുരിതം അവസാനിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. മണിക്കൂറുകൾ ക്യൂ നിന്നാലും ടിക്കറ്റ് റിസർവ് ചെയ്യാനാവാതെ യാത്രക്കാർ വലയുന്നു. റെയിൽവേ സ്‌റ്റേഷനുകളിലെല്ലാം നിലവിൽ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്.

പേരിൽ മാത്രം ഒരു എ ക്ളാസ്

എ ക്ലാസ് സ്‌റ്റേഷനായ കണ്ണൂരിന്റെ സ്ഥിതിയും പരിതാപകരമാണ്. ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും എല്ലായിടത്തും അനുവദിച്ചെങ്കിലും പാലക്കാട് ഡിവിഷനിൽ കൊവിഡ് കാലത്തെ പോലെ തുടരുകയാണ്. സംസ്ഥാനത്ത് 23 ട്രെയിനുകളിൽ സീസൺ ടിക്കറ്റ് നൽകിത്തുടങ്ങിയപ്പോഴാണ് ഈസ്ഥിതി. ഷൊർണൂരിൽനിന്നുള്ള മെമു കാസർകോട് വരെ നീട്ടാനുള്ള ആവശ്യവും ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല.

റിസർവേഷന് കാത്തിരിപ്പ്,​ മൂന്നിരട്ടി ചാർജും
സ്‌പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്യണം. ഓൺലൈനായി ആറ് ടിക്കറ്റ് മാത്രമാണ് ലഭിക്കുന്നത്. പിന്നീട് പ്ലാറ്റ്‌ഫോമിൽനിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യണം. ജനറൽ ടിക്കറ്റിനേക്കാൾ മൂന്നിരട്ടി തുകയാണ് റിസർവേഷന് ഈടാക്കുന്നത്. മലബാർ, മാവേലി, മംഗളൂരു എക്‌സ്പ്രസ്, ഏറനാട്, എഗ്‌മോർ എന്നിവയിൽ ജനറൽ കോച്ചും സീസൺ ടിക്കറ്റും പുനഃസ്ഥാപിച്ചാലേ യാത്രാ പ്രശ്‌നത്തിന് പരിഹാരമാവൂ.

ജനറൽ , സീസൺ ടിക്കറ്റ് ട്രെയിൻ യാത്ര പുനരാരംഭിക്കുന്നതിനൊപ്പം കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവ്വീസ് ആരംഭിച്ചാൽ മാത്രമെ ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ കഴിയൂ. ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നു മാത്രമല്ല, ശക്തമായ സമരപരിപാടികളും നടത്തിയിരുന്നു.

ദിനു മൊട്ടമ്മൽ, കോ- ഓഡിനേറ്റർ,​ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ- ഓഡിനേഷൻ കമ്മിറ്റി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAILWAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.