ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ കമലാ നെഹ്‌റു സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാതശിശുക്കൾ വെന്തുമരിച്ചു. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ആശുപത്രിയിലെ മൂന്നാം നിലയിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ തീ പടർന്നത്. സംഭവം നടക്കുമ്പോൾ 40 കുട്ടികൾ വാർഡിലുണ്ടായിരുന്നു. ഇവരിൽ 36 പേരും സുരക്ഷിതരാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിക്ക് അഗ്നി സുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ആശുപത്രിയിലെ അഗ്നി സുരക്ഷാ ഉപകരണങ്ങളും പ്രവർത്തന രഹിതമായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കി.
പത്തോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി യൂണിറ്റിലുണ്ടായിരുന്ന മറ്റ് കുട്ടികളെ സുരക്ഷിതരായി അടുത്തുള്ള വാർഡിലേക്ക് മാറ്റിയതായി മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
ആശുപത്രിയിൽ തീ ആളിപ്പടർന്നതിനെ തുടർന്ന് രക്ഷിതാക്കളും മറ്റുള്ളവരും നിലവിളിച്ചു കൊണ്ട് പരക്കം പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവം വളരെ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതായും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |