കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് വീട്ടിൽ നടന്ന കൂട്ടക്കുരുതിയിൽ ഇഴ ചേരാത്ത കണ്ണികളേറെ. വീട്ടിലെ ഹാളിലിരുന്ന മകനെ വെട്ടിക്കൊന്ന ശേഷം ഭാര്യയെയും മകളെയും രാജേന്ദ്രൻ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയാൻ ആഴത്തിലുള്ള അന്വേഷണത്തിലാണ് പൊലീസ്.
രക്തം വാർന്നൊലിച്ച് തറയിൽ മരിച്ചുകിടന്ന മകൻ ആദിത്യരാജിന്റെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. കസേരയിൽ ഇരുന്ന് ഫോൺ നോക്കുന്നതിനിടെ രാജേന്ദ്രൻ കൊടുവാളിന് കഴുത്തിൽ ആഞ്ഞ് വെട്ടിയതാകുമെന്നാണ് പൊലീസിന്റെ നിരീക്ഷണം. എന്നാൽ ആഞ്ഞ് വെട്ടുമ്പോഴും തറയിൽ വീണ് പിടയുമ്പോഴും ശബ്ദംകേട്ട് തൊട്ടടുത്ത മുറിയിൽ കിടക്കുന്ന അനിതയും അമൃതയും ഉണരേണ്ടതാണ്. രണ്ട് കട്ടിലുകളിലായിട്ടാണ് അവർ ഉറങ്ങാൻ കിടന്നിരുന്നത്. ഒറ്റവെട്ടിന് മരിച്ചെങ്കിൽപോലും പിടച്ചിലിന്റെ ശബ്ദം കേൾക്കാവുന്ന അകലം മാത്രമേ മുറിയുമായിട്ടുള്ളു. അടുക്കള ജോലികളെല്ലാം തീർത്ത് പാത്രങ്ങൾ കഴുകി വച്ചശേഷമാണ് അനിതയും അമൃതയും ഉറങ്ങാൻ കിടന്നിട്ടുള്ളത്. പ്രഭാത ഭക്ഷണത്തിന് പുട്ട് തയ്യാറാക്കാൻ ധാന്യപ്പൊടി എടുത്ത് വച്ചിട്ടുമുണ്ട്. ഇവർ ഗാഢനിദ്ര യിലാകാൻ വേണ്ടി അത്താഴത്തിൽ എന്തെങ്കിലും കലർത്തി കൊടുത്തിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു. വൈകിട്ട് കൂട്ടുകാരനൊപ്പം പുറത്തുപോയ ആദിത്യരാജ് കൊണ്ടുവന്ന ഷവർമ്മ ഇരുവരും കഴിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമാവൂ.
രാജേന്ദ്രന് അടുത്തിടെയായി സാമ്പത്തിക പ്രശ്നങ്ങൾ മൂലം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസിന് ബോദ്ധ്യമായി. 6 ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ടെന്ന രേഖകൾ പൊലീസ് കണ്ടെടുത്തു. മറ്റ് കടബാദ്ധ്യതകളുമുണ്ട്. ഇവയെല്ലാം തീർക്കാനായി 11 ലക്ഷം രൂപയുടെ പുതിയ ബാങ്ക് വായ്പയെടുക്കാനുള്ള തത്രപ്പാടിലായിരുന്നു രാജേന്ദ്രൻ. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷണ സംഘം പരിശോധിക്കും.
കടം വീട്ടാൻ വകയുണ്ട്
എത്ര ബാദ്ധ്യതകളുണ്ടായാലും പരിഹരിക്കാനാകുംവിധം വസ്തുവകകളും വീടുമുള്ളപ്പോൾ കുടുംബമൊന്നാകെ ഇല്ലാതാകണമെന്ന വിധത്തിൽ രാജേന്ദ്രൻ ചിന്തിക്കേണ്ടതില്ലെന്നും പറയുന്നുണ്ട്. ആ നിലയിൽ ഗൗരവമായ അന്വേഷണം നടത്തണമെന്നാണ് ഡി.ഐ.ജിയുടെ നിർദ്ദേശം. ശാസ്ത്രീയ പരിശോധനകൾ തുടരും. മൊബൈൽ ഫോൺ രേഖകളും പരിശോധിക്കും. ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ എപ്പോഴാണ് രാജേന്ദ്രൻ തുനിഞ്ഞതെന്നും പോസ്റ്റ്മോർട്ടം കഴിയുമ്പോൾ ഏകദേശ ധാരണയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബാഹ്യ പ്രേരണകൾ ഇല്ലെന്ന തരത്തിലാണ് പൊലീസിന്റെ നിഗമനങ്ങളെങ്കിലും എല്ലാ സാദ്ധ്യതകളും പരിശോധിക്കും. ആദിത്യരാജ് വീട്ടിൽ നിന്നു പുറത്തുപോയതും മടങ്ങിവന്നതുമടക്കം അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |