തൃശൂർ: സ്‌കൂളിലേക്ക് നടക്കുന്നതിനിടെ സ്‌ളാബില്ലാത്ത കാനയിൽ വീണ് വിദ്യാർത്ഥിയുടെ കാലൊടിഞ്ഞു. കോലഴി മങ്കുറ്റിപ്പറമ്പിൽ സുഭാഷിന്റെ മകളും ഹോളിഫാമിലി സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിനിയുമായ നന്ദനയ്ക്ക് (15) ആണ് പരിക്കേറ്റത്. കുട്ടിയുടെ കാലിന്റെ രണ്ട് എല്ലുകളും പൊട്ടിയ നിലയിലാണ്. രാവിലെ ഒമ്പതേകാലോടെ ചെമ്പൂക്കാവ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം.
സ്‌കൂളിലേക്ക് അമ്മ സൗഭാഗ്യയുടെ സ്‌കൂട്ടറിലാണ് നന്ദന വന്നിറങ്ങിയത്. സ്‌കൂട്ടറിൽ നിന്നിറങ്ങി സ്‌കൂളിലേക്ക് നടക്കുന്നതിനിടയിലാണ് കാൽവഴുതി ആഴമുള്ള കാനയിലേക്ക് വീണത്. ഉടൻ അമ്മ അരികിലെത്തി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എഴുന്നേൽക്കാൻ കഴിയാതെ കാനയിൽ തന്നെ കിടന്ന കുട്ടിയെ പ്രദേശത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും മറ്റുളള യാത്രക്കാരും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കാലിന്റെ എല്ലുകൾക്ക് കാര്യമായ പൊട്ടലുണ്ടെന്നും പരിക്ക് സാരമുള്ളതാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
കോർപറേഷൻ പരിധിയിലെ സ്‌കൂളുകളുടെ സമീപമുള്ള കാനകൾ അടിയന്തരമായി പരിശോധിച്ച് വൃത്തിയാക്കി കേടുപാടുകൾ പരിഹരിക്കുന്നതിനും കവർ സ്ലാബ് ഇടേണ്ടത് അടിയന്തരമായി സ്ഥാപിക്കുന്നതിനും സ്‌കൂളിന്റെ പരിസരത്തുള്ള റോഡുകളിലെ കുഴികൾ ഉടൻ അടയ്ക്കാനും മേയർ എം.കെ. വർഗീസ് നിർദ്ദേശം നൽകി. ഹോളിഫാമിലി സ്‌കൂളിലെ നന്ദന എന്ന വിദ്യാർത്ഥിനിക്ക് അപകടം ഉണ്ടായതിന് പിന്നാലെയാണ് അടിയന്തര നടപടി. അപകടം സംഭവിച്ച വിദ്യാർത്ഥിനിയെ മേയർ ആശുപത്രിയിൽ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |