തിരുവനന്തപുരം: കൊവിഡ് ബ്രിഗേഡ് ഇല്ലെങ്കിലും സംസ്ഥാനത്ത് ഒരാശുപത്രിയിലും കൊവിഡ് ചികിത്സയ്ക്ക് പ്രതിസന്ധിയുണ്ടാകില്ലെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബിൽ, ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ഭേദഗതി ബിൽ എന്നിവയുടെ ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കേന്ദ്ര പദ്ധതിയാണ് കൊവിഡ് ബ്രിഗേഡ്. മാർച്ചിൽ കാലാവധി തീർന്നെങ്കിലും സംസ്ഥാനത്ത് രണ്ടാംതരംഗം ശക്തിപ്പെട്ടതിനാൽ ആറുമാസത്തേക്കുകൂടി നീട്ടി. ഇത് ഒക്ടോബറിൽ പൂർത്തിയായി. തുടരണമെങ്കിൽ പ്രതിമാസം 37കോടി രൂപ കണ്ടെത്തണം. കേന്ദ്രസഹായം നിലച്ചതിനാൽ സംസ്ഥാനത്തിന് ഇതിന് കഴിയില്ല. അതുകൊണ്ടാണ് കാലാവധി വീണ്ടും നീട്ടാത്തത്. ഗർഭസ്ഥശിശുക്കളിൽ ജനിതകരോഗമുണ്ടോ എന്നറിയാൻ തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ചേർന്ന് എസ്.എ.ടി ആശുപത്രിയിൽ സംവിധാനമൊരുക്കും. ഇതിനായി മൂന്നംഗ വിദഗ്ദ്ധ ഡോക്ടർമാരുടെ ടീമിനെ നിയോഗിക്കും. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സർക്കാർ ആശുപത്രികളിലും സൗകര്യമൊരുക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ചക്കുള്ളിൽ കരൾമാറ്റശസ്ത്രക്രിയ തുടങ്ങും. ജനുവരിയോടെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലും തുടങ്ങും. സംസ്ഥാനത്ത് 2023ഒാടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കും. മെഡിക്കൽ പ്രാക്ടീഷനേഴ്സ് രജിസ്‌ട്രേഷൻ നടപടി ലഘൂകരിക്കും. ഒരു ഡോക്ടർമാത്രം പരിശോധന നടത്തുന്ന ക്ലിനിക്കുകളെ ബില്ലിന്റെ പരിധിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ടുബില്ലുകളും സഭ പാസാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |