കുന്നംകുളം: വേദ മന്ത്രോചാരണ ഉപാസനയായ കടവല്ലൂർ അന്യോന്യത്തിന് നവംബർ 15ന് തുടക്കമാകും. കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തൃശൂർ തിരുനാവായ യോഗങ്ങളുടെ അന്യോന്യം 25ന് അവസാനിക്കും. കൊവിഡ് സാഹചര്യത്തിൽ വളരെ ചുരുക്കിയാണ് അന്യോന്യം സംഘടിപ്പിച്ചിട്ടുള്ളതെന്ന് കടവല്ലൂർ അന്യോന്യ പരിഷത്ത് സെക്രട്ടറി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ഭാരവാഹികളായ കെ.ബി. അരവിന്ദൻ, ബി. വിശ്വനാഥൻ എന്നിവർ പറഞ്ഞു.
തൃശൂർ തിരുനാവായ യോഗങ്ങളുടെ അന്യോന്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടക്കാലത്ത് മുടങ്ങിപ്പോയ അന്യോന്യം 30 വർഷങ്ങൾക്ക് മുമ്പാണ് വീണ്ടും ആരംഭിച്ചത്. കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിനകത്താണ് അന്യോന്യം നടക്കുക. ക്ഷേത്രത്തിനു പുറത്തുള്ളവർക്ക് അന്യോന്യം ഉച്ചഭാഷിണിയിലൂടെ കേൾക്കാം. അന്യോന്യത്തോട് അനുബന്ധിച്ച് ദേശീയ സെമിനാർ, വിദ്വത്സഭകൾ, സംവാദങ്ങൾ, നൃത്തനൃത്യങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ, പ്രകൃതി, ജീവനം വൈദിക ചിന്തകൾ എന്നതാണ് ഈ വർഷത്തെ ദേശീയ സെമിനാറിന്റെ വിഷയം.
സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഗുരുവായൂർ ദേവസ്വത്തിന്റെയും സഹകരണത്തോടെയാണ് ഈ വർഷവും അന്യോന്യം സംഘടിപ്പിച്ചിട്ടുള്ളത്. വാക്യാർത്ഥ സദസ്, വാചസ്പതി വേദബന്ധു പുരസ്‌കാര സമർപ്പണ സമ്മേളനം, പുസ്തകപ്രകാശനം, മഹാകവി അക്കിത്തം അനുസ്മരണസമ്മേളനം എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 15ന് വൈകിട്ട് 4 30ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കടവല്ലൂർ അന്യോന്യം ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ അദ്ധ്യക്ഷനാകും. സമാപന സമ്മേളനം നവംബർ 25ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |