SignIn
Kerala Kaumudi Online
Friday, 19 April 2024 11.48 AM IST

ഷീ ജിൻ പിങിനെ ആജീവനാന്ത നേതാവാക്കാൻ ആറാം പ്ലീനം

xi-jinping

ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികമായ ഇക്കൊല്ലം പ്രസിഡന്റ് ഷീ ജിൻ പിങിന്റെ പരമാധികാരം ഉറപ്പിക്കാനും അടുത്ത വർഷം തുടങ്ങുന്ന മൂന്നാം ടേമിലൂടെ അദ്ദേഹത്തിന് ആയുഷ്‌കാല ഭരണത്തിന് വഴിതുറക്കാനുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആറാം പ്ലീനം ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച ആരംഭിച്ച പ്ലീനം നാളെ സമാപിക്കും.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറു വർഷത്തെ പോരാട്ടങ്ങളും പ്രധാന നേട്ടങ്ങളും അവലോകനം ചെയ്യുന്ന ചരിത്ര പ്രമേയം പ്ലീനത്തിൽ ഷീ അവതരിപ്പിക്കും. 1921ൽ പാർട്ടി സ്ഥാപിതമായ ശേഷം ഇത്തരം രണ്ട് പ്രമേയങ്ങൾ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. 1945ൽ മാവോ സേ തുങും 1981ൽ ഡെങ് സിയാവോ പിങും. ഇരുവരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധികാരികളായ നേതാക്കളായിരുന്നു. ഇത്തവണ ഈ ചരിത്ര പ്രമേയം അവതരിപ്പിക്കുന്നതോടെ ഷീ ജിൻ പിങ് ചൈനയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ നേതാവായി അവരോധിക്കപ്പെടും. ഷീയെ വാരിക്കോരി പുകഴ്‌ത്തി സിൻഹുവ വാർത്താ എജൻസി പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിശ്ചയ ദാർഢ്യവും ആത്മസമർപ്പണവും ദീർഘദർശിത്വവും ഉന്നതമായ ചിന്തകളും ഉള്ള പണ്ഡിതനായ ജനസേവകൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഷീയെ മുഖ്യനേതാവായി പ്ലീനം പ്രഖ്യാപിക്കും. അദ്ദേഹത്തിന് മൂന്നാംതവണയും ചൈനയുടെ പരമാധികാരിയായി തുടരാനുള്ള ഒരുക്കങ്ങളും നടത്തും. 1989 ലെ ‘ടിയാനൻമെൻ സ്ക്വയർ കലാപ’ത്തെപ്പറ്റിയുള്ള പാർട്ടിയുടെ സമഗ്ര വിശദീകരണം പ്ലീനത്തിൽ ഉണ്ടാവും.

ഷീ ചിൻപിങ് തുടക്കമിടുന്ന ‘ചൈനീസ് സ്വപ്നം’, ‘മഹത്തായ പുനരുജ്ജീവനം’ എന്നീ സങ്കൽപ്പങ്ങൾക്കും പ്ലീനം അംഗീകാരം നൽകും.

2012ൽ ആദ്യമായി അധികാരമേൽക്കുമ്പോൾ ഷീ ജിൻ പിങ്ങ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രണ്ട് ശതാബ്ദി ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. 2021ൽ ചൈനയെ സമൃദ്ധ സമൂഹമാക്കുക, 2049 ഓടെ ചൈനയെ മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കുക എന്നിവ. ഇതിൽ ആദ്യ ലക്ഷ്യം നേടിയെന്ന് ഷീ പ്രഖ്യാപിച്ചു. രണ്ടാം ലക്ഷ്യം നേടാനുള്ള കർമ്മ പദ്ധതികളാവും ഷീ ചരിത്ര പ്രമേയത്തിൽ അവതരിപ്പിക്കുക.

ആറാം പ്ലീനം

അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് മുമ്പ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ഏഴ് തവണ സമ്മേളിക്കും. പ്ലീനം എന്നറിയപ്പെടുന്ന ഓരോ സമ്മേളനവും ഓരോ വിഷയമാണ് ചർച്ച ചെയ്യുക. ദേശീയ നേതാക്കളും സൈനിക മേധാവികളും പ്രവിശ്യാ നേതാക്കളും ഉന്നതരായ വിദ്യാഭ്യാസ വിദഗ്ദ്ധരും ഏതാനും വനിതകളും ഉൾപ്പെടെ നാനൂറോളം പേരാണ് പ്ലീനത്തിൽ പങ്കെടുക്കുക. ബീജിംഗിൽ ചൈനീസ് പട്ടാളത്തിന്റെ കനത്ത കാവലുള്ള സൈനിക ഹോട്ടലിലാണ് പ്ലീനം നടക്കുന്നത്. അജണ്ട അതീവ രഹസ്യമാണ്. പിന്നീട് പുറപ്പെടുവിക്കുന്ന ഔദ്യോഗിക കമ്മ്യൂണിക്കേഷനിൽ മാത്രമാണ് അജണ്ട വെളിപ്പെടുത്തുക. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളും നയപരിപാടികളുമാണ് ആറാം പ്ലീനം ചർച്ച ചെയ്യുക.

ചൈനയുടെ പഞ്ചവത്സര രാഷ്‌ട്രീയ ഭരണ ക്രമത്തിലെ ഏറ്റവും സുപ്രധാന സമ്മേളനമാണ് ആറാം പ്ലീനം. അടുത്ത വർഷം നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ ആധാര ശിലയാകുന്ന നയപരിപാടികൾ ആവിഷ്കരിക്കുന്നത് ഈ പ്ലീനത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, XI JINPING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.