ആലപ്പുഴ: ഡിസ്കണക്ഷനിൽ നിന്ന് തലയൂരാൻ ഉപഭോക്താക്കൾ ക്യൂ നിന്നതോടെ കെ.എസ്.ഇ.ബി സൗത്ത് സെക്ഷന് ബില്ലിംഗിൽ റെക്കാഡ് കളക്ഷൻ. ഒക്ടോബർ 18നാണ് 8,51,080 രൂപയുടെ വരുമാനം ലഭിച്ചത്.
സെക്ഷൻ കാഷ്യർ എസ്.കെ. ഫിറോസ് ഖാനാണ് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ 437 കളക്ഷനുകളിൽ നിന്ന് റെക്കാഡ് നേട്ടം കൈവരിച്ചത്. നോട്ടെണ്ണൽ മെഷീൻ ഇല്ലാത്തതിനാൽ കൈകൊണ്ട് എണ്ണിയാണ് കളക്ഷൻ തിട്ടപ്പെടുത്തിയത്. വൈകിട്ട് ആകെ ലഭിച്ച തുക കണക്കുകൂട്ടിയപ്പോഴാണ് റെക്കാഡാണെന്ന് വ്യക്തമായത്. ഇതിനിടെ ഉപഭോക്താക്കളുടെ സംശങ്ങൾക്ക് മറുപടിയും നൽകണം. രാവിലെ 8 മുതൽ 6 വരെയാണ് ബില്ല് അടയ്ക്കാനുള്ള സമയം.
ഒപ്പമുള്ള ജീവനക്കാരൻ അപകടത്തെ തുടർന്ന് അവധിയിലായതിനാൽ ആ ദിവസങ്ങളിൽ ഡ്യൂട്ടി സമയം വെട്ടിക്കുറച്ച് രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാക്കിയിരുന്നു. തിരക്ക് കൂടുതലുള്ള സൗത്ത് സെക്ഷനിൽ ദിവസേന പരമാവധി മുന്നൂറ് മുതൽ 350 ബില്ലിംഗ് വരെ ലഭിക്കാറുണ്ട്. പത്തുവർഷമായി കെ.എസ്.ഇ.ബി ജീവനക്കാരനായ ഫിറോസ് ഖാൻ സൗത്ത് സെക്ഷനിലെത്തിയിട്ട് മൂന്ന് വർഷമായി.
ഫിറോസിനെ കെ.എസ്.ഇ.ബി അസി. എക്സി. എൻജിനിയർ എൻ.പി. രഘുനാഥ് ഉപഹാരം നൽകി ആദരിച്ചു. സെക്ഷൻ എ.ഇ നൗഷാദ് അദ്ധ്യക്ഷനായി. ലജ്നത്ത് സ്വദേശിയായ ഫിറോസിന്റെ മാതാപിതാക്കൾ: ഷെരീഫ് ഖാൻ, മെഹറുനിസ. ഭാര്യ: സെലീന കൂട്ടശേരി (ജെ.എച്ച്.ഐ, പുന്നപ്ര തെക്ക് പി.എച്ച്.സി). മകൻ: ഫർദീൻ ഖാൻ.
റെക്കാഡ് വഴി
സമയം: 300 മിനിറ്റ്
രസീതുകൾ: 437
കളക്ഷൻ: 8,51,080 ലക്ഷം
""
ഡ്യൂട്ടി സമയത്ത് ഊർജസ്വലതയോടെ പ്രവർത്തിക്കുന്നതാണ് ശീലം. ഇതുകാരണമാണ് റെക്കാഡ് കളക്ഷൻ പൂർത്തിയാക്കാൻ കഴിഞ്ഞത്.
ഫിറോസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |