നാദാപുരം: തൂണേരി, ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേട്ട്യാല കടവ് പാലത്തിന്റെ പണി പാതിവഴിയിൽ നിലച്ചതിന് മൂന്നാം വാർഷികം!.
ഇടയ്ക്കു വെച്ച് കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചതിനു പിറകെ കേസും കൂട്ടവുമായിരുന്നു. അതിനിടെ,
പൊതുമരാമത്ത് വകുപ്പ് തുക ഉയർത്തണമെന്ന ആവശ്യവുമായി കരാറുകാരൻ സമീപിച്ചിട്ടുമുണ്ട്. എന്നാൽ, പാലത്തിന്റെ പ്രവൃത്തി വീണ്ടും പഴയ കരാറുകാരന് നൽകരുതെന്ന ആവശ്യമുയർത്തുകയാണ് നാട്ടുകാർ.
പത്ത് കോടി രൂപ എസ്റ്റിമേറ്റുമായി 2019-ലാണ് മയ്യഴി പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. കോഴിക്കോട്ടുകാരനായ കരാറുകാരൻ തൂണുകൾ പോലും പൂർത്തിയാക്കും മുമ്പ്
പ്രവൃത്തി ഉപേക്ഷിക്കുകയായിരുന്നു.
നിർമ്മാണം നിലച്ചതോടെ റീടെൻഡർ വിളിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയ്ക്ക് ചുമതല കൈമാറാൻ പൊതുമരാമത്ത് വകുപ്പ് ശ്രമം നടത്തിയതാണ്. ഇതിനെതിരെ കരാറുകാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തൂണേരി പഞ്ചായത്തിലെ മുടവന്തേരി ഭാഗത്ത് നാട്ടുകാർ സ്ഥലം വിട്ടുനൽകാൻ തയ്യാറായില്ലെന്നതാണ് പ്രവൃത്തി മുടങ്ങാനിടയാക്കിയതെന്ന് കോടതിയിൽ ബോധിപ്പിക്കുകയായിരുന്നു കരാറുകാരൻ. തുടർന്ന് അനുകൂല ഉത്തരവും നേടി.
കരാറുകാരൻ തെറ്റായ കാര്യങ്ങളാണ് കോടതിയിൽ ബോധിപ്പിച്ചതെന്നു നാട്ടുകാർ ആരോപിക്കുന്നു. പാലം നിർമ്മാണത്തിനായി തങ്ങൾ കൃഷിഭൂമിയെന്നല്ല, വീടിന്റെ മുറ്റം പോലും പ്രതിഫലം വാങ്ങാതെ വിട്ടു നൽകിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |