ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പിന് തമിഴ്നാട് നിർദ്ദേശിച്ച റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ. കേരളത്തിന്റെ കൂടി നിർദ്ദേശങ്ങൾ കണക്കിലെടുത്ത് വേണം റൂൾ കർവ് നിശ്ചയിക്കാൻ. ഡാം ബലപ്പെടുത്തുന്നത് കൊണ്ട് കാര്യമില്ല. പുതിയ ഡാം നിർമ്മിക്കുക അല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നും കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് മേൽനോട്ട സമിതിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് തീർപ്പാക്കിയത്. എന്നാൽ, സമിതി നിശ്ചയിച്ച റൂൾകർവ് തമിഴ്നാട് തയാറാക്കി നൽകിയതാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കേരളം കഴിഞ്ഞ മാസം 28ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി സത്യവാംങ്മൂലം നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്.
142 അടി ജലനിരപ്പിനെതിരേ കേരളത്തിന്റെ വാദങ്ങൾ
വർഷകാലത്ത് ഒന്നു രണ്ടു ദിവസം തുടർച്ചയായി മഴ പെയ്താൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് പൊടുന്നനെ ക്രമാതീതമായി ഉയരും.
2018ലും 2019ലും കനത്ത മഴയിൽ ഡാമിൽ പരിധിക്കു മുകളിലേക്ക് ജലനിരപ്പ് ഉയർന്നിരുന്നു.
കാലാവസ്ഥാ വ്യതിയാനവും ക്രമം തെറ്റിയ മഴയും പ്രളയം വരുത്തി.
ഡാമിൽ പൊടുന്നനെ വെള്ളം ഉയർന്നാൽ പെട്ടെന്ന് ഒഴുക്കിക്കളയാനുള്ള ശേഷി സ്പിൽവേയ്ക്കില്ല.
അധികജലം ഒഴുക്കി വിടാനുള്ള ടണലുകളുടെ ശേഷിക്കും പരിമിതി.
മൺസൂൺ കാലത്ത് അധികജലം ഉൾക്കൊള്ളാൻ ഇടുക്കി ഡാമിനും ശേഷിയില്ല.
ഇടുക്കി ഡാം നിറഞ്ഞതിനാൽ മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാൽ വലിയ വെല്ലുവിളിയാകും.
ദുരന്തമുണ്ടായാൽ ഡാമുകളുടെ പരിസരത്തെ 50 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും നാശം സംഭവിക്കും.
നേരത്തേ മേൽനോട്ട സമിതിയും അംഗീകരിച്ച കേന്ദ്ര ജലകമ്മിഷന്റെ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാൻ തമിഴ്നാടിന് നിർദ്ദേശം നൽകണം.
ഡാം ബലപ്പെടുത്തൽ പ്രായോഗികമല്ല
126 വർഷം പഴക്കമുള്ള ഡാമിൽ ബലപ്പെടുത്തൽ പ്രായോഗികമല്ല. അറ്റകുറ്റപ്പണികളിലൂടെ ഒരു ഡാമിനെ നിലനിർത്താനുള്ള ശ്രമങ്ങൾക്ക് കാലപരിമിതിയുണ്ട്. പല രാജ്യങ്ങളിലും ജനങ്ങൾക്ക് ഭീഷണി ഉയർത്തിയ ഡാമുകൾ നശിപ്പിക്കുകയോ ഡി കമ്മിഷൻ ചെയ്യുകയോ ചെയ്തു. എല്ലായിടത്തും ജനങ്ങളുടെ സ്വത്തിനും ജീവനുമാണ് മുൻഗണന. മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള കേരള ജനതയുടെ ഭീതിയകറ്റാൻ പുതിയ ഡാം നിർമ്മിക്കുകയല്ലാതെ മാർഗമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |