തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാർ തൊട്ട് ഡി.സി.സി, ബ്ലോക്ക് കമ്മിറ്റികൾ വരെയുള്ള പുന:സംഘടന ഒരു മാസത്തിനകം പൂർത്തിയാക്കാൻ ഇന്നലെ ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ ധാരണയായി. തുടർന്ന്, മണ്ഡലം കമ്മിറ്റികളുടെ പുന:സംഘടനയും, യൂണിറ്റ് രൂപീകരണവും നടത്തും.
പുതിയ കെ.പി.സി.സി ഭാരവാഹികൾക്കായി നേതൃത്വ പരിശീലന ക്യാമ്പ് 21, 22 തീയതികളിൽ നടത്തും. പുന:സംഘടന പൂർത്തീകരിച്ച ശേഷം ജനുവരി മുതൽ അംഗത്വവിതരണം ആരംഭിച്ചാൽ മതിയെന്ന ചില ഭാരവാഹികളുടെ നിർദ്ദേശം സ്വീകരിക്കപ്പെട്ടില്ല. പാർട്ടി യോഗങ്ങളിലെ ചർച്ചയും തീരുമാനങ്ങളും മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവരെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി.
പാർട്ടി സമരത്തിന് എതിരല്ല : സതീശൻ
പാർട്ടി നടത്തിയ ചക്രസ്തംഭന സമരത്തിന് താൻ എതിരാണെന്ന നിലയിൽ മാദ്ധ്യമ പ്രചരണം നടന്നുവെന്ന് യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. താൻ എക്കാലവും പാർട്ടിക്കൊപ്പമാണ്. സംസ്ഥാനത്ത് പാർട്ടിയുടെ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്റാണെന്ന് താൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റെടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും താനുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.
സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തരുത്
നടൻ ജോജു ജോർജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്ന സമരങ്ങളോട് കെ.പി.സി.സി നേതൃത്വം വിയോജിച്ചു . ഷൂട്ടിംഗ് തടസ്സപ്പെടുത്തിയുള്ള സമരരീതി പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അഭിപ്രായത്തോട് യോഗം യോജിച്ചു. കോൺഗ്രസുമായി ബന്ധപ്പെട്ടവരും സിനിമാരംഗത്തുണ്ട്. ജോജുവിനെതിരെ പ്രതിഷേധിക്കുന്നതിൽ തെറ്റില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ഇന്ധന വിലവർദ്ധനവിനെതിരെ മുഴുവൻ നിയോജകമണ്ഡലത്തിലെയും ഒരു ബ്ലോക്കിൽ കേന്ദ്രസർക്കാർ ഓഫീസിനും, മറ്റൊരു ബ്ലോക്കിൽ സംസ്ഥാനസർക്കാർ ഓഫീസിനും മുന്നിൽ
സമരം നടത്തും. സമരത്തോട്സംസ്ഥാന സർക്കാർ പൂർണമായി മുഖം തിരിച്ചാൽ രാജ്ഭവൻ മുതൽ സെക്രട്ടേറിയറ്റ് വരെ മനുഷ്യച്ചങ്ങല തീർക്കും. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയിലേക്കുയർത്താനുള്ള തമിഴ്നാട് നീക്കത്തെയും ,കേരള സർക്കാരിന്റെ ദുരൂഹ നീക്കങ്ങളെയും എതിർക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |