ശബരിമല : തീർത്ഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കടമുറികൾ ലേലത്തിൽ പോകാത്തത് ദേവസ്വം ബോർഡിന്റെ സാമ്പത്തിക തകർച്ചയ്ക്ക് വഴിവെക്കും. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കടമുറികൾ ലേലം ചെയ്ത് 30 കോടി രൂപ വരെ മുൻകാലങ്ങളിൽ ലഭിച്ചിരുന്നു. ഇതിൽ ഒാരോ വർഷവും പത്ത് മുതൽ ഇരുപത് ശതമാനംവരെ വർദ്ധനവുമുണ്ടായി. എന്നാൽ 2018ലെ പ്രളയം മുതൽ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇക്കുറി രണ്ട് ഇ - ടെൻഡറും ഒരു ഒാപ്പൺ ലേലവും വച്ചിട്ടും വ്യാപാരസ്ഥാപനങ്ങൾ ലേലത്തിൽ എടുക്കാൻ ആരും മുന്നോട്ട് വന്നില്ല. മുൻ വർഷത്തെ തുകയേക്കാൾ 20 ശതമാനം കുറച്ചാണ് ലേലം വിളിച്ചത്. ഇതുവരെ നാമമാത്രമായ കടകളാണ് ലേലത്തിൽ പോയത്. അതിലൂടെ ലഭിച്ചതാകട്ടെ 75 ലക്ഷം രൂപയും. സന്നിധാനത്ത് 10 ഹോട്ടലുകളും 2 ലഘു ഭക്ഷണശാലകളും 20 സ്റ്റാളുകളുമാണ് ലേലത്തിൽ പോകേണ്ടത്. ഇതിൽ 3 സ്റ്റാളുകളും 2 ബുക്ക് സ്റ്റാളുകളും മാത്രമാണ് ലേലത്തിൽ പോയത്. ഏറ്റവും വലിയ വരുമാനം ലഭിക്കേണ്ട ഹോട്ടലുകൾക്ക് ഇക്കുറി ആവശ്യക്കാർ ഉണ്ടായില്ല. പമ്പയിൽ 11 ഹോട്ടലുകളും 6 ലഘുഭക്ഷണശാലകളും 12 സ്റ്റാളുകളും 4 ടോയ്ലറ്റ് ബ്ളോക്കുകളുമാണുള്ളത്. ഇവയിൽ ഒന്നുപോലും എടുക്കാൻ ആരും മുന്നോട്ടു വന്നില്ല. നിലയ്ക്കലിൽ 5 ഹോട്ടലും 7 ലഘുഭക്ഷണ ശാലകളും 12 സ്റ്റാളുകളുമാണുള്ളത്. ഇതിൽ കരിക്ക് ഉൾപ്പെടെ നാല് സ്റ്റാളുകൾ ലേലം വിളിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ ഒന്നുപോലും ഇതുവരെയും എങ്ങും പോയില്ല. 11 ന് വീണ്ടും ലേലമുണ്ട്. 10 ശതമാനം തുക താഴ്ത്തി ലേലം വിളിക്കാനാണ് സാദ്ധ്യത.
തീർത്ഥാടകർ ശബരിമലയിൽ തങ്ങുന്നതിനുള്ള അനുമതി നിഷേധിച്ചതിനാൽ വ്യാപാര സ്ഥാപനങ്ങൾ പ്രത്യേകിച്ചും ഹോട്ടലുകൾ തീർത്തും നഷ്ടത്തിലാകും. കഴിഞ്ഞ രണ്ടുവർഷവും വ്യാപാര സ്ഥാപനങ്ങൾ നടത്തിയവർ കടക്കെണിയിലാണ്.
സുനീർ
ശബരിമലയിലെ വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |