ഫറോക്ക്: ചെറുവണ്ണൂർ സ്റ്റാൻഡേർഡ് ടൈൽ കമ്പനി വാർഷിക പൊതുയോഗത്തിലെ അതിക്രമത്തിനു പിറകെ മാനേജിംഗ് ഡയറക്ടർ പി.സുബ്രഹ്മണ്യൻ നായരുടെ വീടിനു നേരെ ബോംബാക്രമണവും. അക്രമിസംഘം എറിഞ്ഞ പെട്രോൾ ബോംബ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രി കഴിഞ്ഞതോടെയാണ് സംഭവം.
എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡിനു കീഴിലാണ് ടൈൽ കമ്പനി ഭരണം. അക്രമത്തിനു പിന്നിൽ സി.പി.എം, സി.ഐ.ടി.യു പ്രവർത്തകരാണെന്ന് എ.ഐ.ടി.യു.സി നേതാക്കൾ ആരോപിച്ചു.
സ്‌ഫോടനശബ്ദം കേട്ട് വീട്ടിലുള്ളവർ ഉണർന്നു പുറത്തുവന്നപ്പോഴേക്കും അക്രമികൾ ഓടി മറഞ്ഞിരുന്നു. ചില്ലുകൾ മുറ്റത്തും സിറ്റ് ഔട്ടിലും ചിതറിക്കിടക്കുകയാണ്. പെട്രോൾ ബോംബെറിഞ്ഞ് തീപ്പിടിത്തമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് സംശയിക്കുന്നു.
അക്രമം നടക്കുമ്പോേൾ സുബ്രഹ്മണ്യൻ നായരും ഭാര്യയും മക്കളുമെല്ലാം വീട്ടിലുണ്ടായിരുന്നു. വീടിനു മുന്നിൽ നിറുത്തിയിട്ട ബൈക്കിനടുത്തായാണ് സ്ഫോടനം നടന്നത്. പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ സ്വപ്നിൽ മധുകർ മഹാജൻ, ഫറോക്ക് അസി. കമ്മിഷണർ എ.എം സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ബോംബിന്റെ അവശിഷ്ടങ്ങളും പെട്രോൾ മണമുള്ള തുണിയും മുറ്റത്തു നിന്നു കണ്ടെടുത്തു.
നേരത്തെ വാർഷിക പൊതുയോഗത്തിൽ നൂറോളം പേർ കടന്നുകയറിയാണ് അക്രമമഴിച്ചുവിട്ടത്. എം.ഡി യും അദ്ധ്യക്ഷത വഹിച്ച ഡയറക്ടർ പി.കൃഷ്ണനും കൈയേറ്റത്തിന് ഇരയായ സംഭവത്തിൽ പത്ത് തൊഴിലാളികൾക്കും പരിക്കേറ്റിരുന്നു.
ഒടുവിൽ നടന്ന ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ എ.ഐ.ടി.യു.സി പാനലിലെ മുഴുവൻ അംഗങ്ങളും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. സി.ഐ.ടി.യു പാനലിലുള്ളവർക്ക് 56 മുതൽ 72 വരെ വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. ഇത്തവണയും എ.ഐ.ടി.യു.സി പാനൽ വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്നിരിക്കെ, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മറുപക്ഷക്കാരുടെ ശ്രമമെന്നും തൊഴിലാളി നേതാക്കൾ പറഞ്ഞു.
സി.പി.ഐ ജില്ലാ സിക്രട്ടറി ടി.വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗം എം.നാരായണൻ, ബേപ്പൂർ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്, ജില്ലാ കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ നാസർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |