കൊച്ചി: നടൻ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണം ഹൃദയാരോഗ്യത്തെക്കുറിച്ച് യുവാക്കൾക്കിടയിൽ പോലും ഉണ്ടാക്കിയ ആശങ്ക എത്രത്തോളമെന്ന് കൊച്ചി സിറ്റി പൊലീസും തിരിച്ചറിഞ്ഞു. കുഴഞ്ഞുവീണ് ഒരു ജീവൻ പോലും പൊലിയാതിരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ സേന. നഗരത്തിന്റെ മുക്കിലും മൂലയിലും സുരക്ഷയൊരുക്കുന്ന പൊലീസുകാർക്ക് കാർഡിയോ പൾമണറി റിസസിയേഷൻ (സി.പി.ആർ) എന്ന ജീവൻരക്ഷാ ഉപാധിയിൽ പരിശീലനം നൽകാനാണ് തീരുമാനം.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് എറണാകുളം ടൗൺഹാളിൽ ഡി.സി.പി. ഐശ്വര്യ ഡോംഗ്റെ നിർവഹിക്കും. കൊച്ചി ആസ്ഥാനമായ ബ്രെയിൻ വയർ മെഡി എന്ന വൈദ്യശാസ്ത്ര സ്റ്റാർട്ടപ്പാണ് പരിശീലനത്തിനുള്ള സാങ്കേതിക സഹായം നൽകുന്നത്. ഹൃദ്രോഗ വിദഗ്ദ്ധർ സന്നിഹിതരായിരിക്കും. റൂറൽ പൊലീസിലും വൈകാതെ പദ്ധതി നടപ്പാക്കുമെന്നാണ് വിവരം.
റോബോട്ടിക്ക് പരിശീലനം
• സി.പി.ആർ ഫലപ്രദമായി നിർവ്വഹിക്കാൻ സജ്ജരാക്കും
• മനുഷ്യ രൂപത്തിലുള്ള റോബോട്ടിലായിരിക്കും പരിശീലനം
• ഘട്ടങ്ങളായി പരിശീലനം പൂർത്തിയാക്കും
• സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കും പരിശീലനം നൽകും
നൽകാം, പുതുജീവിതം
കുഴഞ്ഞു വീഴുന്ന ആളിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാനാവും ആദ്യം ശ്രമിക്കുക. ഇതിനായി ആംബുലൻസ് വിളിക്കുകയോ മറ്റ് വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് സാധാരണ ചെയ്യുന്നത്. സി.പി.ആർ ജീവൻ നിലനിറുത്താമെന്നത് സംബന്ധിച്ച് പലർക്കും അറിവില്ല. ഈ അവബോധം വളർത്തിയെടുക്കുകയാണ് ബ്രെയിൻ ജീവൻരക്ഷ പദ്ധതിയുടെ കാതൽ. പരിശീലനം നേടിയവർക്ക് അത്യാസന്നനിലയിലാകുന്ന ഹൃദ്രോഗികളെ പൊലീസും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകും.
സി.പി.ആർ
ഹൃദയാഘാതം, വെള്ളത്തിൽ മുങ്ങിത്താഴൽ, വൈദ്യുതാഘാതം തുടങ്ങിയ കാരണങ്ങളാൽ ഹൃദയമിടിപ്പോ ശ്വാസമോ രണ്ടും കൂടിയോ നിലച്ചുപോകുമ്പോഴാണ് സി.പി.ആർ പ്രയോഗിക്കേണ്ടത്. നെഞ്ചിൽ ഇരുകൈകൊണ്ടും മിനിട്ടിൽ 100-120 തവണ അമർത്തുകയാണ് ഇതിൽ പ്രധാനം. ഇതോടൊപ്പം കൃത്രിമ ശ്വാസവും നൽകാം. ഹൃദയമിടിപ്പും ശ്വാസവും വീണ്ടെടുക്കുന്നതു വരെയോ വൈദ്യസഹായം എത്തുന്നതു വരെയോ ഇത് തുടരണം.
''സി.പി.ആർ എന്തെന്നും അതിന്റെ പ്രാധാന്യവും ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ച് ജനസേവകാരായ പൊലീസ് ഉദ്യോഗസ്ഥർ. അതിനാലാണ് ഇത്തരം പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുള്ളത്''
ഐശ്വര്യ ഡോംഗ്‌റെ
ഡി.സി.പി
കൊച്ചി സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |