ഇസ്ലാമാബാദ് : പാഠപുസ്തകങ്ങളിൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ പഠിച്ചിട്ടുള്ള പുതുതലമുറയോട് മൂന്നാം ലോകമഹായുദ്ധം കേവലം അറുപത് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രവചിക്കുകയാണ് പാകിസ്ഥാൻകാരനായ ഫൈസൽ റാസ അബിദി. സിന്ധിലെ മുൻ സെനറ്ററും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി അംഗവുമായ ഇദ്ദേഹം ചാനൽ ചർച്ചയ്ക്കിടെയാണ് മൂന്നാം ലോക മഹായുദ്ധത്തിന്റെ തീയതി കുറിച്ചത്. അറുപത് ദിവസത്തിനുള്ളിൽ ആരംഭിക്കുന്ന യുദ്ധത്തിൽ നിന്നും രക്ഷ നേടുന്നതിനായി വീടിന്റെ ബേസ്‌മെന്റിൽ ബങ്കറുകൾ നിർമ്മിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ലോകത്ത് നിലനിൽക്കുന്ന എണ്ണപ്രതിസന്ധിയാണ് മൂന്നാം ലോകമഹായുദ്ധത്തിന്റെ കാരണമായി ഫൈസൽ റാസ അബിദി വിലയിരുത്തുന്നത്. ജിയോ ടിവിയിലായിരുന്നു ഇദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. എന്നാൽ റാസയുടെ മനോനില തകരാറിലായെന്നാണ് പത്രപ്രവർത്തകനായ ഗുൽ ബുഖാരി വിലയിരുത്തിയത്. ട്വിറ്ററിലും ഇദ്ദേഹത്തെ നിരവധി പേർ ട്രോളുന്നുണ്ട്. എന്നാൽ റാസയെ അകമഴിഞ്ഞു വിശ്വസിക്കുന്നവരും പാകിസ്ഥാനിലുണ്ട്. കൊവിഡ് വാക്സിനെതിരെയും റാസ നിരവധി ആരോപണങ്ങൾ നേരത്തെ ഉയർത്തിയിരുന്നു. ലോകത്തെ ഭരിക്കുവാൻ ക്രൂഡ് ഓയിൽ ആവശ്യമാണ്, ഇത് ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും കൈവശപ്പെടുത്താനുളള നീക്കം നടക്കുന്നതായും, ഇതിനായിട്ടാണ് കൊവിഡും വാക്സിനും അവതരിച്ചതെന്നും റാസ അവകാശപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |