പാലാ: വിവാഹവാഗ്ദാനം നൽകി വാട്ട്സ്ആപ് ചാറ്റിംഗിലൂടെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ സ്വകാര്യചിത്രങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി എക്കണ്ടി വീട്ടിൽ മഹമ്മദ് അജാസാണ് (21) പാലാ പൊലീസിന്റെ പിടിയിലായത്. പ്ലസ്ടൂ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ ഉപരിപഠനത്തിനായാണ് മാതാപിതാക്കൾ മൊബൈൽഫോൺ വാങ്ങി നൽകിയത്. കഴിഞ്ഞ ലോക്ഡൗൺകാലത്ത് മൊബൈൽ ചാർജ് ചെയ്യുന്നതിനായി പെൺകുട്ടി അജാസ് ജോലിക്ക് നിൽക്കുന്ന പാലായിലെ കടയിലെത്തി. ഇവിടെ നിന്നും വിദ്യാർത്ഥിനിയുടെ ഫോൺ നമ്പർ കരസ്ഥമാക്കിയ യുവാവ് തുടർന്ന് വാട്ട്സ്ആപ്പിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇരുവരും പ്രണയത്തിലായതിനെ തുടർന്ന് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടുകയായിരുന്നു.
മാനസിക നിലയിൽ മാറ്റം വന്ന പെൺകുട്ടി ആത്മഹത്യ പ്രവണതകൾ കാണിച്ചതോടെ മാതാപിതാക്കൾ പാലാ പൊലീസിലെത്തി വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. പാലാ സ്റ്റേഷനിലെ ശിശുസൗഹർദ്ദ സെല്ലിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി തട്ടിപ്പിനിരയായ വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്. ചിത്രങ്ങളുടെ മറവിൽ വിദ്യാർത്ഥിനിയെ പ്രതി പലതവണ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പാലായിൽ നിന്നും വയനാട്ടിലേക്ക് മടങ്ങിയ പ്രതിയെ പൊലീസ് തന്ത്രപൂർവ്വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പാലാ ഡിവൈ.എസ്.പി ഷാജു ജോസ്, സി.ഐ ടോംസൺ കെ. പി, എസ്ഐമാരായ അഭിലാഷ്, ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ജോജൻ ജോർജ്, ബിജു കെ തോമസ്, സിനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് അജാസിന്റെ ഫോണും ലാപ് ടോപും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |