കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി കൊല്ലം കിളികൊല്ലൂർ സ്വദേശിനി ഫാത്തിമ ലത്തീഫിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഫാത്തിമയുടെ പിതാവ് ലത്തീഫിനെ മൊഴിയെടുക്കാൻ വിളിപ്പിച്ചു. സി.ബി.ഐ ചെന്നൈ യൂണിറ്റ് ആസ്ഥാനത്ത് 11ന് എത്താൻ ഇ- മെയിൽ മുഖാന്തരമാണ് അറിയിപ്പ് ലഭിച്ചത്.
ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തിട്ട് ഇന്ന് രണ്ടു വർഷം തികയുകയാണ്. 2019 നവംബർ 9നാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിൽ മിടുക്കിയായ ഫാത്തിമ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കോടെയാണ് ഐ.ഐ.ടി പ്രവേശനം നേടിയത്. കോളേജിലെ അദ്ധ്യാപകനെതിരായ പരാമർശങ്ങൾ ഫാത്തിമയുടെ ഫോണിൽ നിന്നു കണ്ടെത്തിയിരുന്നു. ഈ അദ്ധ്യാപകനെതിരെ ഫാത്തിമ രക്ഷിതാക്കളോട് പരാതി പറയുകയും ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ രക്ഷിതാക്കൾ അസംതൃപ്തി പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
എട്ടു മാസം മുൻപ് സി.ബി.ഐ സംഘം ഫാത്തിമയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പക്ഷെ അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. ഈ സാഹചര്യത്തിൽ ഫാത്തിമയുടെ പിതാവ് തമിഴ്നാട് മുഖ്യമന്ത്രിയെ കാണാനിരിക്കെയാണ് ഇന്നലെ സി.ബി.ഐയുടെ അറിയിപ്പ് ലഭിച്ചത്. ചെന്നൈയിൽ കനത്ത മഴ തുടരുന്നതിനാൽ 11ന് പകരം സൗകര്യപ്രദമായ മറ്റൊരു ദിവസം ആവശ്യപ്പെടുമെന്ന് ലത്തീഫ് പറഞ്ഞു. അന്വേഷണം കാര്യക്ഷമമാക്കാനുള്ള ഇടപെടൽ അഭ്യർത്ഥിച്ച് ലത്തീഫ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |