നഗരപാതകളിലെ വീതിക്കുറവ് മൂലം ഗതാഗതക്കുരുക്ക്, സമയനഷ്ടം, യാത്രാദുരിതം
കൊല്ലം: നഗരത്തിൽ നിന്ന് ബൈപ്പാസിലേക്കുചേരുന്ന പ്രധാന റോഡുകൾ വീതിക്കൂട്ടി വികസിപ്പിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. ബൈപ്പാസിലെ കടവൂർ ജംഗ്‌ഷൻ, കല്ലുംതാഴം, അയത്തിൽ എന്നിവിടങ്ങളിൽ നിന്ന് നഗരത്തിലേക്കുള്ള റോഡുകളിൽ വർഷങ്ങളായി ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബൈപ്പാസ് നിർമ്മാണം പൂർത്തിയായത് മുതലാണ് ഈ റോഡുകളിലെ തിരക്ക് മുൻപുണ്ടായിരുന്നതിനേക്കാൾ വർദ്ധിച്ചത്. ആശ്രാമം മുനീശ്വരൻ കോവിൽ - കപ്പലണ്ടിമുക്ക് റോഡ് വികസിപ്പിച്ച മാതൃകയിൽ ഈ റോഡുകളും നന്നാക്കണമെന്നാണ് യാത്രക്കാരുടെ പ്രധാനആവശ്യം. ഈ റോഡുകൾ നന്നാക്കുന്നതിലൂടെ നഗരത്തിന്റെ അടിസ്ഥാനവികസനവും ഒരുപരിധിവരെ സാദ്ധ്യമാകും.
4 കിലോമിറ്റർ ദൂരം, വീതി കേവലം 5 മീറ്റർ
ഈ റോഡുകളിലൂടെ ബൈപ്പാസിൽ നിന്ന് നഗരത്തിലേക്കെത്താൻ ശരാശരി 4 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. എന്നാൽ വീതിയാകട്ടെ പരമാവധി അഞ്ച് മീറ്റർ മാത്രവും. യാത്രാബസുകൾ സ്റ്റോപ്പുകളിൽ നിറുത്തിയാൽ പിന്നാലെ വരുന്ന മാറ്റുവാഹനങ്ങളും നിറുത്തിയിടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ 4കിലോമീറ്റർ ദൂരവും വലിയവാഹനങ്ങൾക്ക് പിന്നാലെ നിരനിരയായി നീങ്ങാനാണ് ചെറുവാഹനങ്ങളുടെ വിധി.
കടവൂർ റോഡ് ഒഴിവാക്കി ദേശീയപാതാവിഭാഗം
ഹൈസ്‌കൂൾ ജംഗ്‌ഷൻ മുതൽ കടവൂർ ബൈപ്പാസ് ജംഗ്‌ഷൻ വരെയുള്ള സ്ഥലം തേനി ദേശീയപാതയുടെ ഭാഗമായിരുന്നു. എന്നാൽ പുതിയ അലൈൻമെന്റ് അനുസരിച്ച് തേനി ദേശീയപാത ആരംഭിക്കുന്നത് കടവൂർ മുതൽ എന്ന തരത്തിലാണ്. കടവൂർ മുതൽ ഹൈസ്‌കൂൾ ജംഗ്‌ഷൻ വരെയുള്ള ഭാഗം ദേശീയപാതവിഭാഗം ഒഴിവാക്കിയതിനാൽ നഗരസഭയ്ക്ക് പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് റോഡ് വികസനം സാധ്യമാക്കാൻ നിസാരമായി കഴിയും.
ബൈപ്പാസിൽ നിന്ന് നഗരത്തിലേക്കുള്ള റോഡുകൾ
1. കടവൂർ - ഹൈസ്‌കൂൾ ജംഗ്‌ഷൻ
2. അയത്തിൽ - ചെമ്മാൻമുക്ക്
3. കല്ലുംതാഴം - ചിന്നക്കട ( തിരുമംഗലം ദേശീയപാത)
ബൈപ്പാസിൽ നിന്ന് നഗരത്തിലേക്കുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും റോഡ് വികസിപ്പിക്കുന്നതിനും പൊതുമരാമത്ത് വകുപ്പുമായും സംസ്ഥാന സർക്കാരുമായും ചർച്ച നടത്തി ഉചിതമായ തീരുമാനമെടുക്കും.
പ്രസന്ന ഏണസ്റ്റ്, മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |