മരിച്ചത് മാതാപിതാക്കളും വിവാഹം നിശ്ചയിച്ച മൂത്ത മകളും
ഇളയ മകൾ ഗുരുതരാവസ്ഥയിൽ
വൈക്കം: ചെമ്പ് ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുബത്തിലെ മാതാപിതാക്കളും മൂത്ത മകളും മരിച്ചു. ഇളയ മകൾ അതീവ ഗുരുതരാവസ്ഥയിൽ . ബ്രഹ്മമംഗലം രാജൻ കവലയ്ക്ക് സമീപം കാലായിൽ സുകുമാരൻ (54), ഭാര്യ സീന (49), മകൾ സൂര്യ (26) എന്നിവരാണ് മരിച്ചത്. ഇളയ മകൾ സുവർണ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ്.
സൂര്യയുടെ വിവാഹം ഡിസംബർ 12ന് നടത്താൻ നിശ്ചയിച്ചിരുന്നു. അതിന് ശേഷം സൂര്യയ്ക്ക് കൊവിഡ് വന്നു ഭേദമായെങ്കിലും ശാരീരിക പ്രശ്നങ്ങൾ വിട്ടു മാറിയിരുന്നില്ല.ഇത് മൂലം വിവാഹം മുടങ്ങുമോയെന്ന ആശങ്കയാകാം കൂട്ട ആത്മഹത്യയ്ക്കു കാരണമെന്നാണ് പൊലീസ് പറയുന്നത്. കൂലിപ്പണിക്കാരനായ സുകുമാരനും കുടുംബത്തിനും മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾക്കും അറിവില്ല.
തിങ്കളാഴ്ച രാത്രി 11 ഓടെ ഇളയ മകൾ സുവർണ സമീപത്തു താമസിക്കുന്ന പിതൃസഹോദരൻ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കുടിച്ചതായി പറയുകയായിരുന്നു. സന്തോഷ് ഒാടി വന്നു നോക്കുമ്പോൾ സൂര്യ മുറ്റത്ത് കുഴഞ്ഞു വീണുകിടക്കുകയായിരുന്നു. ആദ്യം ലഭിച്ച വാഹനത്തിൽ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ, വീട്ടിൽ ഗുരുതരാവസ്ഥയിൽ കിടന്ന സുകുമാരനേയും സീനയേയും ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും അതിനകം സീന മരിച്ചു. അധികം വൈകാതെ സൂര്യയും മരിച്ചു. വിദഗ്ധ ചികിൽസയ്ക്കായി സുകുമാരനേയും സുവർണയേയും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ സുകുമാരനും മരിച്ചു. സുവർണയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സിനിയുടേയും സൂര്യയുടേയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മോർച്ചറിയേിലേക്ക് മാറ്റി. പരിശോധനയിൽ സിനിക്ക് കൊവിഡ് സ്വീരീകരിച്ചു. സുകുമാരന്റെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. മൂവരുടേയും മൃതദേഹങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞ് തൃപ്പുണിത്തുറയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. റബർ വെട്ടിയും നാട്ടിലെ മറ്റു പണികൾ ചെയ്തുമാണ് സുകുമാരൻ കുടുംബം പുലർത്തിയിരുന്നത്. സുവർണ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഈയിടെ പ്രമേഹം സ്ഥിരീകരിച്ചതിലും സുകുമാരൻ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |