ഇസ്ലാമാബാദ്: പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീക് ഇ താലിബാൻ (ടി.ടി.പി) യുമായി വെടിനിറുത്തൽ കരാറിലൊപ്പു വച്ച് പാക സർക്കാർ. നിലവിൽ ഒരു മാസത്തേയ്ക്കാണ് വെടിനിറുത്തലിന് ധാരണയായത്. ഇരുപക്ഷങ്ങളും ഇത് കൃത്യമായി പാലിക്കുകയാണെങ്കിൽ വെടിനിർത്തൽ കരാർ തുടരും.നിരോധിത ഭീകര സംഘടനയായ ടി.ടി.പി യുടെ പ്രഖ്യാപിത ലക്ഷ്യം പാകിസ്ഥാനെ പുറത്താക്കി രാജ്യത്ത് ശരിയത്ത് നിയമ പ്രകാരം പ്രവർത്തിക്കുന്ന ഭരണകൂടം സ്ഥാപിക്കുക എന്നതാണ്. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനായി ഇരുകൂട്ടരും തമ്മിൽ നേരത്തേയും സമാധാന ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെയാണ് അഫ്ഗാൻ താലിബാൻ നേതാക്കളുടെ മധ്യസ്ഥതയിൽ ഇരുപക്ഷവും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വെടിനിർത്തൽ കരാർ പാകിസ്ഥാൻ ഭരണഘടനയ്ക്ക് കീഴിലായിരിക്കുമെന്ന് പാക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
ചർച്ചകൾക്കായി ഇരുവിഭാഗവും പ്രത്യേകം കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന വെടിനിറുത്തൽ ഡിസംബർ ഒൻപത് വരെ നീളും. അതേസമയം വെടിനിർത്തൽ കരാറിന്റെ ഭാഗമായി പാക് ജയിലുകളിലുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് ടി.ടി.പി ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |