കോട്ടയം: ജോസ് കെ. മാണി വീണ്ടും രാജ്യസഭാ എം.പി ആകുന്നതോടെ പാലായിൽ പ്രോട്ടോക്കോളിൽ ജോസ് ഒന്നാമനും മാണി സി. കാപ്പൻ എം.എൽ.എ രണ്ടാമനുമാകും. യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ എത്തിയതോടെ കഴിഞ്ഞ ജനുവരിയിൽ എം.പി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കാപ്പനോട് മത്സരിച്ചു തോറ്റ ജോസ് പത്തുമാസത്തിന് ശേഷം വീണ്ടും എം.പിയാകുകയാണ്. .
പൊതുപരിപാടികളിൽ ഇപ്പോൾ ജോസിന് പാർട്ടി നേതാവിന്റെ സ്ഥാനമേ ഉള്ളൂ. എം.പിയാകുന്നതോടെ പൊതു പരിപാടി നോട്ടീസിൽ പോലും എം.എൽ.എക്ക് മുകളിലാകും ജോസിന്റെ സ്ഥാനം. എല്ലാ പരിപാടികളിലും പ്രോട്ടോക്കോൾ അനുസരിച്ച് മുൻഗണനയും ലഭിക്കും.
ഓരോ വർഷവും അഞ്ച് കോടി രൂപ വികസന ഫണ്ട് ഇനത്തിൽ എം.പിക്ക് ലഭിക്കും. പാലായിലെ വികസനത്തിന് ഇനി എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിക്കുന്നതിൽ ജോസ്, കാപ്പൻ മത്സരം നടക്കുമെന്ന് ഉറപ്പാണ് . ഇരുവരും ചേർന്ന് "തേനും പാലുമൊഴുക്കുന്ന "വികസന കുതിപ്പിൽ പാലാ എത്തുമെന്ന് നാട്ടുകാർക്ക് പ്രതീക്ഷിക്കാം. നിലവിൽ പാലായിൽ എന്തു വികസനം വന്നാലും അത് ഇടതുമുന്നണി സർക്കാരിന്റെ നേട്ടമാക്കി മുന്നണി ഘടകകക്ഷി നേതാവായ ജോസും എം.എൽ.എ എന്ന നിലയിൽ തന്റെ കഴിവാക്കി കാപ്പനും അവകാശ വാദ മുന്നയിക്കുകയാണ്.
അവസാനം പാലാ ബൈപ്പാസിന് തടസമായി നിന്ന സ്ഥലം നഷ്ടപരിഹാരം നൽകി അക്വയർ ചെയ്യാൻ സർക്കാർ തീരുമാനിച്ച് ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുപ്പ് തുടങ്ങിയതോടെ ഇത് തന്റെ നേട്ടമാക്കി കാപ്പൻ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഉദ്ഘാടന ചടങ്ങും നടത്തി .ഇതിനെ പരിഹസിച്ച് പാലാ നഗരസഭയിലെ കേരളകോൺഗ്രസ് എം ചെയർമാൻ അടക്കമുള്ളവർ ചടങ്ങ് ബഹിഷ്കരിച്ചത് ചർച്ചാ വിഷയമായിരുന്നു.
2024 വരെയാണ് രാജ്യസഭാ എം.പിയായി ജോസിന് പ്രവർത്തിക്കാൻ കഴിയുക. ഇനി മൂന്നു വർഷ കാലാവധിയുണ്ട്. പാലായിൽ പാതി വഴിയിൽ നിലച്ച പല പദ്ധതികളുടെയും പൂർത്തികരണത്തിനും ഫണ്ട് ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇത് തന്റെ നേട്ടമാക്കി ജോസിന് ചിത്രീകരിക്കാം. 2025ലാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് . എം.പി കാലാവധി അവസാനിച്ച് ഒരു വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എം.പി ഫണ്ടുപയോഗിച്ചുള്ള വികസന നേട്ടങ്ങളുയർത്തിപ്പിടിച്ച് പാലായിൽ ജോസിന് വോട്ടു തേടാനും കഴിയും. എതിരാളി കാപ്പനെങ്കിൽ ഇഞ്ചോടിഞ്ചുള്ള വികസന പോരായിരിക്കും നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |