തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറിക്കൽ ഉത്തരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് വിഷയം സബ്മിഷനായി അവതരിപ്പിച്ചത്. ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നും രണ്ട് മന്ത്രിമാർ വ്യത്യസ്ത മറുപടി നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശൻ ആരോപിച്ചു. എന്നാൽ, മരംമുറിക്കൽ ഉത്തരവ് മരവിപ്പിച്ചെന്ന് ജിലവിഭവ വകുപ്പ് മന്ത്രിക്കു വേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടി മറുപടി നൽകിയതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. ഇതിനെ എതിർത്ത് ഭരണപക്ഷാംഗങ്ങളും എഴുന്നേറ്റതോടെ സഭ ബഹളത്തിൽ മുങ്ങി. അതിനിടെ പ്രതിപക്ഷനേതാവിന് മൈക്ക് നൽകാത്തത് ബഹളം കടുപ്പിച്ചു.
വ്യത്യസ്തമായ മറുപടികൾ നൽകി സഭയെ അവഹേളിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് മന്ത്രിമാർ ചെയ്യുന്നതെന്നും വനംമന്ത്റി അടക്കമുള്ളവർ ജനങ്ങളോട് സമാധാനം പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞതിൽ നിന്ന് നേരേ വിപരീതമാണ് ജലവിഭവ മന്ത്രിക്കുവേണ്ടി മറുപടി നൽകിയ മന്ത്രി കൃഷ്ണൻകുട്ടി പറയുന്നത്. മരംമുറിക്കലിനെക്കുറിച്ച് സർക്കാരിന് ഒരു അറിവുമില്ലെന്നും ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് മാത്രമെന്നുമായിരുന്നു ആദ്യം പറഞ്ഞത്. ഉത്തരവ് റദ്ദാക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തത്.
സംയുക്തപരിശോധന നടത്തിയിട്ടില്ലെന്നും വനംവകുപ്പ് പങ്കാളിയല്ലെന്നുമാണ് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞത്. എ.കെ.ജി സെന്ററിനു മുന്നിൽ മാദ്ധ്യമങ്ങളോട് തിരിച്ചുപറയുന്നു. നിയമസഭ സമ്മേളിക്കുമ്പോൾ ഇത്തരം നടപടികൾ ശരിയല്ല. മുറിക്കാനുള്ള മരങ്ങൾ കണ്ടെത്തിയെന്നും വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ജലകമ്മിഷൻ അദ്ധ്യക്ഷൻ അറിയിച്ചിട്ടും മന്ത്രിമാർ ഇതൊന്നും അറിഞ്ഞില്ലേ? ബേബിഡാം ശക്തിപ്പെടുത്തിയാൽ കേരളത്തിന്റെ കേസ് ആവിയായിപ്പോവും. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം ഇല്ലാതാക്കുന്ന നടപടിയാണിത്. ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |