കൊച്ചി: ട്രാഫിക്ക് ഐ.ജി ജി.ലക്ഷ്മണയുടെ സസ്പെൻഷൻ വേഗത്തിലാക്കിയത് മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ഇടപാടിന് ഇടനിലക്കാരനായതും, വഴിവിട്ട് സഹായിച്ച് സേനയുടെ സൽപ്പേര് കളങ്കപ്പെടുത്തിയെന്ന ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ടും. ഐ.ജിയെ മറയാക്കി വ്യാജ പുരാവസ്തുക്കൾ വിൽക്കാനായിരുന്നു മോൻസണിന്റെ പദ്ധതി.
ആന്ധ്രാ സ്വദേശിനി സുജാതയെന്ന ഇടനിലക്കാരിയെ ലക്ഷ്മണയാണ് മോൻസണിന് പരിചയപ്പെടുത്തിയത്. ഐ.ജിയുടെ നിർദ്ദേശ പ്രകാരം കൊച്ചിയിലെത്തിയ ഇവർ 'പുരാവസ്തു"ക്കളെല്ലാം പരിശോധിച്ചു. ആന്ധ്രാ സ്വദേശിക്കായി ഇവ വാങ്ങാനാണ് എത്തിയതെങ്കിലും ഇടപാട് നടന്നില്ലെന്നാണ് കണ്ടെത്തൽ. സുജാതയിൽ നിന്ന് നേരിട്ടോ വീഡിയോ കോൺഫറൻസിംഗ് വഴിയോ ക്രൈം ബ്രാഞ്ച് മൊഴിയെടുക്കും.
ജി. ലക്ഷ്മണയുമായുള്ള അടുത്ത ബന്ധം മുതലെടുത്താണ് മോൻസൺ പല തട്ടിപ്പുകളും നടത്തിയത്. അന്ധ്രയിൽ നിന്നുള്ള വിരുന്നുകാരോടൊപ്പം അലപ്പുഴയിലെ റിസോർട്ടിലും തിരുവനന്തപുരത്തും ഇരുവരും താമസിച്ചിരുന്നു. ഹോട്ടൽ മുറിയെടുത്ത മോൻസണിന്റെ മാനേജർ ജിഷ്ണുവിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. മോൻസൺ അറസ്റ്റിലായതറിഞ്ഞ് ലക്ഷ്മണ പല വട്ടം ജിഷ്ണുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ലക്ഷ്മണയെ ചോദ്യം ചെയ്തപ്പോൾ, 'തെറ്റു പറ്റി"പ്പോയി എന്നായിരുന്നു വിശദീകരണം.
സുജാത വന്നത് പല തവണ
സുജാത നിരവധി തവണ കേരളത്തിലെത്തി മോൻസണിനെ കണ്ടിട്ടുണ്ട്. കൂടിക്കാഴ്ചയുടെ ഒരു വേദി പൊലീസ് ക്ലബ്ബായിരുന്നു. ഇവിടെയെല്ലാം ലക്ഷ്മണയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ മോൻസൺ പുരാവസ്തുക്കൾ ഇവർക്ക് പരിശോധിക്കാനായി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ഒരെണ്ണം കൊണ്ടുവരാൻ വിട്ടുപോയപ്പോൾ അതെത്തിക്കാൻ പൊലീസ് ഉദ്യോഗസ്ഥനെ ലക്ഷ്മണ ചുമതലപ്പെടുത്തി. ആന്ധ്ര സ്വദേശിനിയെ തട്ടിപ്പിൽ കുടുക്കിയിട്ടുണ്ടോയെന്നത് അന്വേഷിക്കും. പരിചയപ്പെടുന്നവരോട് അടുപ്പം സ്ഥാപിച്ച് ഫെമ നിയമവും, കോടികൾ തടഞ്ഞു വച്ചിരിക്കുകയാണെന്ന കള്ളക്കഥയും പറഞ്ഞാണ് മോൻസൺ തട്ടിപ്പ് നടത്തിയിരുന്നത്. 11ലധികം കേസുകളിൽ പ്രതിയായ മോൻസണിനെ നിരവധി തവണ കസ്റ്റഡിയിൽ ലഭിച്ചെങ്കിലും, ചോദ്യങ്ങൾക്ക് ഇയാൾ വ്യക്തമായ ഉത്തരം നൽകിയില്ല. തട്ടിച്ചെടുത്ത പണം ചെലവാക്കിയെന്നാണ് മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |