തൃശൂർ: വികസന പ്രതീക്ഷയിലാണ് പുത്തൂർ പഞ്ചായത്ത്, ബി.എസ്.എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) കേന്ദ്രത്തിന് സ്ഥലം വിട്ടുകൊടുത്തത്. കേന്ദ്രത്തിന് പുത്തൂരിലും കവാടമുണ്ടാകുമെന്നും അതിൻ്റെ ഗുണം തങ്ങൾക്കുമുണ്ടാകുമെന്ന് അവർ കരുതി. ഇപ്പോൾ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. കവാടം അനുവദിച്ചുകിട്ടാൻ അധികൃതർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.
2009 ഒക്ടോബറിലാണ് ഭൂമി കെെമാറിയത്. കേന്ദ്രത്തിനായി കെ.എൽ.ഡി ബോർഡിന് കീഴിലുള്ള 98 ഏക്കറിൽ നിന്നും 60 ഏക്കർ പുത്തൂർ പഞ്ചായത്ത് വിട്ടുകൊടുത്തു. കേന്ദ്രത്തിന് രണ്ട് കവാടങ്ങളുണ്ടാകുമെന്നും അതിലൊന്ന് പുത്തൂരിലായിരിക്കുമെന്നും പറഞ്ഞിരുന്നു.
കേന്ദ്രം വരുമ്പോഴുണ്ടാകുന്ന അനുബന്ധ വികസനം പുത്തൂരിനും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സ്ഥലം വിട്ടുകൊടുത്തതെങ്കിലും അനുഭവം മറിച്ചായെന്ന് നാട്ടുകാർ പറയുന്നു.
തൃശൂരിൽ നിന്ന് നടത്തറ ദേശീയപാത മുറിച്ചു കടന്ന് മുർക്കനിക്കര വലക്കാവ് റോഡ് വഴിയും തൃശൂർ കുട്ടനല്ലൂർ പുത്തൂർ വഴിയുമാണ് രണ്ട് പ്രവേശന കവാടങ്ങൾ വിഭാവനം ചെയ്തിരുന്നത്. കേന്ദ്രം സ്ഥിതി ചെയ്യുന്നത് പുത്തൂർ പഞ്ചായത്തിലാണെങ്കിലും തൊഴിൽ, കെട്ടിട നികുതികൾ പിരിക്കാൻ കഴിയില്ല. കവാടമില്ലാത്തത് കാരണം പുത്തൂരുകാർക്ക് കേന്ദ്രത്തിലേക്ക് രണ്ടര കിലോമീറ്റർ വളഞ്ഞ വഴി പോകേണ്ടതായും വരുന്നു. ഇന്ധനവില വർദ്ധിച്ചിരിക്കെ ഇത് അനാവശ്യമായ അധികച്ചെലവ് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
പുത്തൂരിൽ പ്രവേശന കവാടം വാഗ്ദാനം ചെയ്യുകയും നൽകാതിരിക്കുകയും ചെയ്യുന്നത് ശരിയല്ല. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം. കേന്ദ്രം വന്നതിലൂടെ നേട്ടം അവകാശപ്പെടുമ്പോഴും സ്ഥലം വിട്ടുകൊടുത്ത പഞ്ചായത്തിന് ഒരു ഗുണവുമില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടിയാവശ്യപ്പെട്ട് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും മറ്റ് ജനപ്രതിനിധികൾക്കും നിവേദനം നൽകിയിട്ടുണ്ട്.
- വി.വി മുരളീധരൻ, പുത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |