തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായി വൈസ് അഡ്‌മിറൽ ആർ.ഹരികുമാർ നാവികസേനയുടെ മേധാവിയാകുമ്പോൾ അദ്ദേഹത്തിന്റെ മാതാവിന് പറയാൻ കൗതുകമുള്ള ഒരു കാര്യമുണ്ട്. മ്യൂസിയം ബെയ്‌ൻസ് കോമ്പൗണ്ടിലെ മാധവസദനത്തിലിരുന്ന് (മധുരിമ) അമ്മ ഓർമ്മിക്കുന്നു: എന്റെ ചേച്ചിയുടെ മകളെ കല്യാണം കഴിച്ചത് നേവി ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ കണ്ടതോടെയാണ് അന്ന് സ്‌കൂൾ കുട്ടിയായിരുന്ന ഹരികുമാറിന് നാവികസേനയിൽ ചേരാനുളള ആഗ്രഹമുണ്ടായത്. അതവൻ അണയാതെ കൊണ്ടുനടന്നു.
റസൽപുരം കളിയൽ ഹൗസിൽ ബി.വിജയലക്ഷ്‌മിയുടെയും പരേതനായ രാധാകൃഷ്‌ണൻ നായരുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് ഇപ്പോൾ 59കാരനായ ഹരികുമാർ. മകന്റെ സ്ഥാനാരോഹണം കാണാൻ ഡൽഹിയിൽ പോകാനൊരുങ്ങുകയാണ് വിജയലക്ഷ്‌മി. മകനെ ഐ.ഐ.ടിയിൽ പഠിപ്പിച്ച് എൻജിനീയറാക്കാനായിരുന്നു താത്പര്യം. എഫ്.എ.സി.ടി ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ സ്ഥലംമാറ്റത്തെ തുടർന്ന് അഞ്ചാം ക്ലാസ് വരെ തഞ്ചാവൂർ സേക്രഡ് ഹാർട്ട് കോൺവെന്റിലായിരുന്നു പഠനം. ഹിന്ദിയും മലയാളവും പഠിക്കാൻ വിജയലക്ഷ്‌മി മകനുമായി തിരുവനന്തപുരത്തെത്തി ബെയിൻസ് കോമ്പൗണ്ടിൽ വീട് വാങ്ങി. മന്നം മെമ്മോറിയൽ സ്‌കൂളിൽ പഠനം പൂർത്തിയാക്കി. ഏഴാം റാങ്കോടെയാണ് എസ്.എസ്.എൽ.സി പാസായത്. മികച്ച കായിക താരമായിരുന്നു.
ഫസ്റ്റ് ഗ്രൂപ്പെടുത്ത് ആർട്‌സ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പ്രവേശനം കിട്ടി. ലണ്ടൻ കിംഗ്സ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും മുംബയ് സർവകലാശാലയിൽനിന്ന് എം.ഫിലും നേടി. കഠിനാദ്ധ്വാനമാണ് ഹരികുമാറിനെ ഈ പദവിയിൽ എത്തിച്ചതെന്നും അമ്മ വിജയലക്ഷ്‌മി കേരളകൗമുദിയോട് പറഞ്ഞു.
പട്ടം സ്വദേശി കലാനായരാണ് ഭാര്യ. മകൾ അഞ്ജന നായർ ന്യൂസിലാൻഡിലാണ്. മരുമകൻ: ജയ വിജയ്, ചെറുമകൾ:അക്ഷര. സഹോദരന്മാർ: ആർ.മധുസൂദനൻ, ആർ.മഹേഷ്.
വേണം, അമ്മയുടെ പ്രാർത്ഥന
ദീപാവലി അവധിക്ക് നാലു ദിവസം തിരുവനന്തപുരത്ത് അമ്മയോടൊപ്പം ഉണ്ടാകുമെന്ന് ഹരികുമാർ മാസങ്ങൾക്കു മുമ്പേ അറിയിച്ചിരുന്നു. വിമാന ടിക്കറ്റും ബുക്ക് ചെയ്‌തു. എന്നാൽ ഗോവയിൽ അടിയന്തരമായി കോൺഫറൻസിനു പോകേണ്ടതിനാൽ യാത്ര ഉപേക്ഷിച്ചു. ഗോവയിൽനിന്ന് മുംബയിൽ മടങ്ങിയെത്തിയ ഹരികുമാറിനെ തേടി ചൊവ്വാഴ്‌ച രാത്രി 10 മണിക്കാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ഫോൺ കോൾ എത്തിയത്. നാവികസേനാ മേധാവിയായി നിയമിക്കുന്ന കാര്യം മന്ത്രി അറിയിച്ചതോടെ ഹരികുമാറിന്റെ ആദ്യ വിളി അമ്മ വിജയലക്ഷ്‌മിയ്‌ക്ക്. ഉത്തരവാദിത്തം കൂടുമ്പോൾ ഉളളിൽ തീയാണെന്ന് അമ്മയുടെ പ്രതികരണം. അമ്മയുടെ പ്രാർത്ഥന എപ്പോഴും വേണമെന്ന് ഹരികുമാറിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |