തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടയുന്നത് ആവിഷ്‌കാര സ്വാതന്ത്റ്യത്തിന്റെ തടയൽ മാത്രമല്ല, പൗരസ്വാതന്ത്റ്യത്തിന്റെ പ്രശ്നം കൂടിയാണെന്നും കുറ്റക്കാരെ ദയാദാക്ഷിണ്യമില്ലാതെ കർക്കശമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടാനും ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും സ്വാതന്ത്റ്യമുള്ള നാടാണിത്. ആ അവകാശത്തിന്മേൽ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും എം.മുകേഷിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്റി പറഞ്ഞു.
നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. എന്ത് കഴിക്കണമെന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റ് മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അവരെ നാം അപരിഷ്‌കൃതരായ സമൂഹദ്റോഹികൾ എന്നാണ് വിളിക്കുന്നത്. ചലച്ചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നിടത്തേക്ക് കടന്നുചെന്ന് അക്രമം കാണിക്കുകയും നിരോധനം കൽപ്പിച്ചു ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റു മനോഭാവമാണ്. ഇത്തരത്തിൽ ക്രിമിനൽ സ്വഭാവമുള്ളവരുടെ നടപടി വച്ചുപൊറുപ്പിക്കാൻ പറ്റില്ല. നടൻ ജോജുവിന് നേരെ നടന്നത് സംഘടിത ആക്രമണമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്നും മുകേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |