ആലപ്പുഴ: കൈനകരി കൃഷിഭവന് കീഴിലെ വലിയ തുരുത്ത് പാടശേഖരത്തിൽ പ്രളയത്തിന് ശേഷം ഇതാദ്യമായി കർഷകർ വിളവെടുപ്പിന് തയ്യാറെടുക്കുന്നു. ജലനിരപ്പ് നേരിയതോതിൽ ഉയർന്നാൽ പോലും മടവീഴ്ച ഉണ്ടാകുന്ന പാടശേഖരങ്ങളിൽ ഒന്നാണ് വലിയ തുരുത്ത്.
ഇത് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അനുവദിച്ച 5 കോടി രൂപ വിനിയോഗിച്ച് പാടശേഖരത്തിന്റെ പുറംബണ്ട് ബലപ്പെടുത്തിയാണ് ഇത്തവണ രണ്ടാം കൃഷി ഇറക്കിയത്. ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് കൈനകരിയുടെ വടക്കേയറ്റത്തെ വലിയകരി ഏറെ താഴ്ന്ന പ്രദേശമാണ്. 350ൽ അധികം കുടുംബങ്ങണ് ഇവിടെ താമസിക്കുന്നത്.
കൃഷി ഇല്ലാതായാൽ പ്രദേശം വെള്ളക്കെട്ടിലാകും. ഈ പ്രതിസന്ധികളെ മറികടന്നാണ് ഇത്തവണ വിളവെടുപ്പിന് തയ്യാറെടുക്കുന്നത്. എം.എൽ.എ തോമസ്.കെ. തോമസിന്റെ നേതൃത്വത്തിലാണ് പുറം ബണ്ട് ബലപ്പെടുത്തി കൃഷി ഇറക്കിയത്. കഴിഞ്ഞ ന്യൂനമർദ്ദ സമയത്ത് ആശങ്ക ഉയർന്നിരുന്നെങ്കിലും ബണ്ട് ബലപ്പെടുത്തിയിരുന്നതിനാൽ മടവീഴ്ച ഒഴിവായി. ഇത് പ്രദേശവാസികളെ വെള്ളപ്പൊക്കത്തിൽ നിന്നും കരകയറ്റി.
കൊയ്ത്ത് ഉത്സവം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വികസന സമിതി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എ. പ്രമോദ്, കുട്ടപ്പൻ കാരിക്കാത്ര തുടങ്ങിയവർ പങ്കെടുത്തു.
''"
2017ന് ശേഷം കൃഷിയിറക്കാത്തതിനാൽ വലിയതുരുത്ത് നിവാസികൾ ദുരിതത്തിലായിരുന്നു. പുറംബണ്ടിന്റെ നിർമ്മാണം പൂർത്തിയായതോടെ ആശങ്കകളില്ലാതെ കൃഷി ഇറക്കാനും വിളവെടുക്കാനും സാധിച്ചു.
രാജേഷ്, കർഷകൻ
''"
പ്രതിസന്ധി ഘട്ടങ്ങളെ ജനകീയമായി നേരിടാൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചു. മടവീഴ്ചയുടെ കെടുതികളെ മറികടന്നാണ് നൂറുമേനി കൊയ്യാനായത്.
എം.സി. പ്രസാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |