കടലുണ്ടി :വിദൂരദേശങ്ങളിൽ നിന്നു വിരുന്നിനെത്തുന്ന ദേശാടനപ്പക്ഷികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കടലുണ്ടി നിവാസികൾ.കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാടുകൾക്ക് ഇനി ഉത്സവക്കാലം. ഒക്ടോബർ മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ് ലോകത്തിലെ അത്യപൂർവ്വയിനം ദേശാടനപ്പക്ഷികൾ കടലുണ്ടിയിലെത്തുന്നത്.
ദേശാടനപ്പക്ഷികളുടെ പറുദീസയാണ് ഇവിടം.നൂറുകണക്കിന് ദേശാടനപ്പക്ഷികളെ ഒരു നോക്ക് കാണാൻ സന്ദർശകരുടെ പ്രവാഹമാണ്.കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് ജൈവ വൈവിധ്യത്തിന്റെ കലവറയായ ഈ പ്രദേശം. കടലുണ്ടിപ്പുഴ കടലിലേക്കു ചേരുന്നതിവിടെയാണ്. പുഴയിൽ പച്ച വിരിച്ച് നിൽക്കുന്ന വിവിധയിനം കണ്ടൽക്കാടുകൾ ഈ പ്രദേശത്തിന്റെ വിസ്മയക്കാഴ്ചയാണ്. 8 ഇനം കണ്ടലുകളുകൾ ഇവിടെ കാണപ്പെടുന്നു. 24 തരം ദേശാടനപ്പക്ഷികളാണ് സീസണിൽ കടലുണ്ടിയിലെത്തുന്നത്.
പ്രകൃതി ഒരുക്കിയ കാഴ്ചകൾ
കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റിസർവാണിത്. 2007 ൽ വനം മന്ത്രിയായിരുന്ന ബിനോയി വിശ്വമാണ് കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന്റെ രൂപീകരണ പ്രഖ്യാപനം നടത്തിയത്. സന്ദർശകർക്കും സഞ്ചാരികൾക്കും ഗവേഷകർക്കും സൗകര്യമൊരുക്കാൻ കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കുന്നു. കണ്ടൽക്കാടുകളും പക്ഷിസങ്കേതവും അടുത്തു കാണുവാനും പ്രകൃതിഭംഗി ആസ്വദിക്കുവാനും ഇവിടെ ബോട്ട് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. തുഴഞ്ഞു പോകുന്ന ബോട്ടിൽ 6 പേർക്ക് കയറാം. ഒരു മണിക്കൂറിന് 800 രൂപയും രണ്ടു മണിക്കൂറിന് 1500 രൂപയുമാണ് നിരക്ക് .സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വേലിയേറ്റ സമയത്തെ ബോട്ടുയാത്ര അവിസ്മരണീയമായ ഒരനുഭവമാണ്. ഈ ജൈവ വൈവിധ്യ സങ്കേതത്തിനു സംരക്ഷണമൊരുക്കുന്നത് കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റിയാണ്.
വനം വകുപ്പിന്റെ കീഴിലാണ് കമ്യൂണിറ്റി റിസർവ് പ്രവർത്തിക്കുന്നത്.
വിനോദ സഞ്ചാരികൾക്കായി
രാവിലെ 8 മുതൽ 5 വരെയാണ് ഓഫീസിന്റെ പ്രവർത്തനം.2 ഫോറസ്റ്റർമാർ, ഒരു ക്ലാർക്ക്, 4 വാച്ചർമാർ എന്നിവരാണ് ഓഫീസിലുള്ളത്. ശുചിമുറി, വിശ്രമസ്ഥലം, വാഹനം പാർക്കു ചെയ്യുവാനുള്ള സ്ഥലം ഇവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കടലുണ്ടി ലവൽ ക്രോസിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ കമ്യൂണിറ്റി റിസർവിന്റെ ഓഫീസിൽ എത്താം. ഫോൺ നമ്പർ 0495 2471250
24 തരം ദേശാടനപ്പക്ഷികളാണ് സീസണിൽ കടലുണ്ടിയിലെത്തുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |