പിഴ ടിക്കറ്റ് നൽകി കൊള്ളയടിച്ച് റെയിൽവേ
കൊല്ലം: യാത്രക്കാരുടെ ഗതികേട് ചൂഷണം ചെയ്യാൻ 'മുൻകൂർ' പിഴ വാങ്ങി നൽകുന്ന ടിക്കറ്റിലൂടെ റെയിൽവേ പ്രതിദിനം സമ്പാദിക്കുന്നത് ഭീമമായ തുക. സ്‌പെഷ്യൽ സർവീസ് എന്ന ഓമനപ്പേരിൽ ഓടുന്ന ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിലേക്കാണ് ഇത്തരം ടിക്കറ്റുകളിലൂടെ കൊള്ളയടി നടത്തുന്നത്.
പ്രധാന സ്‌റ്റേഷനുകളുടെ കവാടത്തിൽ പ്രത്യേക കൗണ്ടർ ഒരുക്കിയാണ് ഈ ടിക്കറ്റ് നൽകുന്നത്. റിസർവേഷൻ കോച്ചുകളിൽ സീറ്റുണ്ടെങ്കിൽപ്പോലും ഇല്ലെന്നു പറഞ്ഞ് ടിക്കറ്റ് നൽകില്ല. അത്യാവശ്യ യാത്രക്കാർക്ക് പിഴ കൂടി ചേർത്തുള്ള ടിക്കറ്റ് വാങ്ങുകയേ നിവൃത്തിയുള്ളൂ. ടിക്കറ്റില്ലാതെയോ സാധാരണ ടിക്കറ്റെടുത്തോ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുമ്പോൾ പിടിക്കപ്പെട്ടാൽ ഈടാക്കുന്ന പിഴ മുൻകൂർ വാങ്ങുന്നു എന്നതാണ് 'പിഴ ടിക്കറ്റു'കളിലൂടെ റെയിൽവേ കാട്ടുന്ന കുബുദ്ധി.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ 4 ഉദ്യോഗസ്ഥരാണ് പിഴ ടിക്കറ്റ് നൽകുന്ന കൗണ്ടറിലുള്ളത്. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിലെ ഡി വൺ, ഡി 2 കോച്ചുകളിൽ ടിക്കറ്റ് നിരക്ക് 70 രൂപയാണ്. പക്ഷേ, 250 രൂപ പിഴ കൂടി ചേർത്ത് 320 രൂപ നൽകിയാലേ ടിക്കറ്റ് കിട്ടുകയുള്ളൂ. സ്ളീപ്പർ കോച്ചുകളിൽ യാത്രാ നിരക്കും റിസർവേഷൻ ചാർജ്ജായ 15 രൂപയും കൂടാതെ 250 രൂപ പിഴയും ചേർത്ത് 400 രൂപ നൽകണം. മലബാർ എക്‌സ്‌പ്രസിൽ കൊല്ലത്തുനിന്നു ശാസ്‌താംകോട്ടയ്ക്ക് 30 രൂപയായിരുന്നു നിരക്ക്. ട്രെയിൻ സ്‌പെഷ്യൽ ആയപ്പോൾ നിരക്ക് 45 ആയി. പിഴയും കൂടി ചേർത്ത് 295 രൂപ.
ഗുണമില്ലാത്ത സമയക്രമം
സ്ഥിരം യാത്രക്കാർക്ക് പ്രയോജനപ്രദമായിരുന്ന ഒട്ടുമിക്ക വണ്ടികളുടെയും സമയക്രമം ആർക്കും ഉപകരിക്കാത്ത വിധം പരിഷ്കരിച്ചാണ് റെയിൽവേ മറ്റൊരു പാതകം തുടരുന്നത്. വളരെ കുറച്ച് ട്രെയിനുകളാണ് ആവശ്യമുള്ള സമയത്ത് ഓടിയിരുന്നത്.
യാത്രക്കാർക്ക് ഒരു വിധത്തിലും ഗുണപ്പെടരുതെന്ന വാശിയോടെയാണ് മെമുവിന്റെ ഓട്ടം. കൊവിഡ് കുറഞ്ഞുവരുന്ന സമയത്തെങ്കിലും റെയിൽവേ നീതി കാട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വേണാടു പോലുള്ള ജനപ്രിയ ട്രെയിനുകളിൽ റിസർവേഷൻ വേണ്ടാത്ത മതിയായ കോച്ചുകൾ അനുവദിക്കാതെ തോന്നുംപടി ടിക്കറ്റ് നൽകിയതാണ് തിക്കിത്തിരക്കിന് വഴിതെളിച്ചത്. റിസർവ്ഡ് കോച്ചുകളാവട്ടെ, പലപ്പോഴും കാലിയായി ഓടുന്നു. ഏറനാട്, പരശുറാം തുടങ്ങി സ്ഥിരയാത്രക്കാരുടെ ആശ്രയമായ ട്രെയിനുകൾ യാത്രക്കാരെ അവഗണിക്കുകയാണെന്നും ആരോപണമുണ്ട്.
.........................................
പ്രഖ്യാപിത പിഴ: ₹ 250
₹70 ടിക്കറ്റിന് ₹ 320
₹ 45 ടിക്കറ്റിന് ₹ 295
₹ 150 ടിക്കറ്റിന് ₹ 400
..........................
പൊതുജന സംവിധാനമെന്നത് പൊതുജനത്തിന് ഉപകാരപ്രദമായില്ലെങ്കിലും അവരെ ഉപദ്രവിക്കുന്നത് ആവരുത്. സാമാന്യ മര്യാദയുടെ ഭാഗമായെങ്കിലും റെയിൽവേ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാവണം
പ്രദീപ് ഗോപാലൻ, ഫ്രണ്ട്സ് ഒൺ റെയിൽസ്, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |