വാടാനപ്പിള്ളി: ഏങ്ങണ്ടിയൂരിൽ ബാറിന് മുമ്പിലെ വാക്കുതർക്കത്തിനിടെ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേരെ വാടാനപ്പിള്ളി പൊലീസ് പിടികൂടി. ചാവക്കാട് പാവറട്ടി സ്റ്റേഷനുകളിൽ ക്രിമിനൽ, കഞ്ചാവ് കേസുകളിൽ പ്രതികളായ വെങ്കിടങ്ങ് ഇടിയൻചിറ പുതുവീട്ടിൽ ആഷിക് (26), ഒരുമനയൂർ വട്ടപ്പറമ്പിൽ ബിനീഷ് (26), വാടാനപ്പിള്ളി സ്റ്റേഷൻ റൗഡിയും നിരവധി വധശ്രമക്കേസുകളിലെ പ്രതിയുമായ തൃത്തല്ലൂർ മാളൂത്തറ രഘു (35) എന്നിവരാണ് അറസ്റ്റിലായത്.
ചേറ്റുവ സ്വദേശി തേർവീട്ടിൽ ഗോപിയെയാണ് സംഘം വെട്ടി പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. പ്രതികളായ മൂന്ന് പേരും എഴാംകല്ല് കാവുങ്ങൽ പറമ്പിൽ രാജേഷും ഒന്നിച്ച് അഞ്ചാംകല്ലിലെ ബാറിൽ നിന്നും ഇറങ്ങുന്നതിനിടെ ഇവിടേക്ക് വന്ന ഗോപിയെ ആഷിക് ഇടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘട്ടനത്തിലെത്തിയത്.
പ്രതികൾ ഗോപിയെ മർദ്ദിക്കുകയും ആഷിക് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ഗോപിയെ വെട്ടുകയും ചെയ്തു. പരിക്കേറ്റ ഗോപിയെ ഉടൻ തൃത്തല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാടാനപ്പിള്ളി എസ്.ഐ വിവേക് നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സി.പി.ഒമാരായ അൻവറുദ്ദീൻ, മഹേഷ്, അസി, മുജീബ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കൊപ്പമുണ്ടായിരുന്ന രാജേഷ് ഓടിരക്ഷപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായവർ ഇടത്തു നിന്ന് ബിജീഷ്, രഘു, ആഷിക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |