ആറ്റിങ്ങൽ: ആറ്റിങ്ങൽ-അയിലം റോഡിലെ വേലാംകോണം വളവിന് ഇരുവശത്തും റോഡ് കൈയേറി സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നത് അപകടക്കെണിയൊരുക്കുന്നു. ചെറുതും വലുതുമായി നിരവധി വാഹനങ്ങളാണ് റോഡിലൂടെ ദിവസവും കടന്നുപോകുന്നത്. വളവിലും കുത്തനെയുള്ള ഇറക്കത്തിലുമായി ബസുകൾ പാർക്ക് ചെയ്യുന്നത് ഇവർക്ക് ചില്ലറ ബുദ്ധിമുട്ടല്ല സൃഷ്ടിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഒഴിഞ്ഞുനിൽക്കാൻ ഇടമില്ലാതെ കാൽനടയാത്രികരും വലയുകയാണ്.
ഒരു സമയം ഇരുദിശകളിലേക്കും രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള വീതി മാത്രമേ ഈ റോഡിനുള്ളൂ. അതും രണ്ട് വലിയ വാഹനങ്ങളാണെങ്കിൽ നന്നേ പ്രയാസപ്പെടേണ്ടി വരും. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരാണ് മിക്കവാറും വാഹനങ്ങളുടെ ഇടയിൽ കുരുങ്ങുന്നത്. ഇതിനിടെയാണ് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ ബസുകൾ റോഡരികിൽ പാർക്ക് ചെയ്യുന്നത്.
പല ബസുകളും ട്രിപ്പ് മുടക്കി മണിക്കൂറുകളോളം ഈ റോഡിൽ ഒതുക്കിയിടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ പരാതിയെ തുടർന്ന് പാത കൈയേറി പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ പൊലീസും ഗതാഗതവകുപ്പും കർശന നടപടികൾ സ്വീകരിച്ചിരുന്നു. സർവീസിനിടയ്ക്ക് ഇടവേളകൾ ഉള്ള വാഹനങ്ങൾ മാമം ഭാഗത്ത് പാർക്ക് ചെയ്യാനാണ് അന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ക്രമേണ എല്ലാം പഴയപടിയാകുകയായിരുന്നു.
ഗവ. ഐ.ടി.ഐക്ക് സമീപവും ദുരിതം
ദേശീയപാതയിൽ ഗവ. ഐ.ടി.ഐക്ക് സമീപവും ബസുകളുടെ അനധികൃത പാർക്കിംഗ് അപകടം ക്ഷണിച്ചുവരുത്തുകയാണ്. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിഷയത്തിൽ അലംഭാവം തുടർന്നാൽ വലിയ അപകടങ്ങൾക്ക് ഇത് വഴിതെളിക്കും. ഇതിന് പരിഹാരമായി അനധികൃതർ പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്വകാര്യ ബസുകൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിനൽകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |