കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ പഠിതാക്കളാക്കി,കൊല്ലം ശ്രീനാരായണഗുരു ഓപ്പൺസർവകലാശാലയിൽ ആദ്യ സർട്ടിഫിക്കറ്റ് കോഴ്സിന് തുടക്കമായി. അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിർവഹണവുമാണ് ആറു മാസത്തെ കോഴിസിന്റെ വിഷയം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി എന്നിവയുമായി ചേർന്നാണ് ഓൺലൈൻ കോഴ്സ് തുടങ്ങിയത്. കൗൺസലിംഗും അനുബന്ധ പ്രവർത്തനങ്ങളും കിലയിലാണ് നടത്തുന്നത്. പാഠപുസ്തകങ്ങൾ നൽകിക്കഴിഞ്ഞു. പരീക്ഷയിൽ നൂറ് മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. 60 മാർക്ക് തിയറിക്കാണ്. 40 മാർക്ക് പ്രോജക്ടിനും ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളതിനും. ജനുവരിയിൽ തിയറിയും മാർച്ചിൽ മറ്റ് പരീക്ഷകളും നടത്തുന്നതോടെ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകും. പഠിതാക്കൾക്ക് പ്രായപരിധിയില്ല, കോഴ്സിന് ഫീസുമില്ല.
ലക്ഷ്യങ്ങൾ
കേന്ദ്രീകൃത- വികേന്ദ്രീകൃത ഭരണ സംവിധാനങ്ങളുടെ അടിസ്ഥാനം
അധികാര വികേന്ദ്രീകരണ ശ്രമങ്ങളും പരിണിത ഫലങ്ങളും
അധികാര വികേന്ദ്രീകരണം കേരളം ഉപയോഗപ്പെടുത്തിയതെങ്ങനെ
പ്രാദേശിക ഭരണത്തിൽ ജനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ പങ്ക്
അക്കാഡമിക് ക്രെഡിറ്റ് ബാങ്ക്
തുടർ പഠനം ആഗ്രഹിക്കുന്ന ജനപ്രതിനിധികൾക്ക് വലിയ സാദ്ധ്യതയാണ് കോഴ്സിലൂടെ ലഭിക്കുന്നത്. സാധാരണ ബിരുദ കോഴ്സുകളിൽ ഒരു സെമസ്റ്ററിന് 4 ക്രെഡിറ്റ് ലഭിക്കുമ്പോൾ ജനപ്രതിനിധികളുടെ കോഴ്സിന് ഒറ്റയടിയ്ക്ക് 16 ക്രെഡിറ്റ് . തുടർ പഠനം നടത്തേണ്ടവർക്ക് 4 പേപ്പറുകൾ പഠിക്കേണ്ടതില്ല.
ഓരോ പഠിതാവിനും യൂസർ ഐഡിയും പാസ് വേർഡുമുണ്ട്. മാസത്തിലൊരിക്കൽ കിലയുടെ നേതൃത്വത്തിൽ കൗൺസലിംഗും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |